പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സ്വയം തീകൊളുത്തിയത്.

ഭുവനേശ്വർ : ഒഡീഷയിൽ 20 വയസ്സുകാരിയായ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സ്വയം തീകൊളുത്തിയത്. ഒരു യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി മാസങ്ങളായി അയാളുടെ പീഡനവും ബ്ലാക്ക്മെയിലിംഗും സഹിച്ചിരുന്നുവെന്ന് പിതാവ് ആരോപിച്ചു. അയാൾ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് പെൺകുട്ടി ശരീരത്തിൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയതെന്നാണ് പിതാവിന്റെ ആരോപണം.

Add Asianetnews as a Preferred SourcegooglePreferred

മാസങ്ങൾ മുമ്പ്, പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവ് സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. പെട്രോൾ ഒഴിച്ച് കത്തിച്ചുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞു.

എന്നാൽ, പരാതിയിൽ പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് കത്തിച്ചുകളയുമെന്ന് അയാൾ എന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. മകൾ പറഞ്ഞറിഞ്ഞപ്പോൾ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷേ പ്രതിക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. 

'ഏകദേശം 7-8 മാസം മുമ്പാണ് ഞങ്ങൾ പൊലീസിൽ പരാതി നൽകിയത്. പക്ഷേ കേസ് രജിസ്റ്റർ ചെയ്യുകയോ പ്രതിക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നതിന് പകരം, മകളോട് അയാളെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്യാൻ നിർദ്ദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു.