2022ൽ രണ്ട് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 20കാരന് ജീവപര്യന്തം തടവ് ശിക്ഷ. പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തി. പിഴ തുക പെൺകുട്ടിക്ക് നൽകും.

ദില്ലി: 2022ൽ രണ്ട് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 20കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ജഗ്മോഹൻ എന്ന പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തിയതായി സർക്കാർ അഭിഭാഷകൻ വിശ്വജിത് സിംഗ് റാത്തോഡ് പറഞ്ഞു. മെയിൻപുരിയിലെ എഡിജെ (പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജിയായ ജീതേന്ദ്ര മിശ്രയാണ് വിധി പ്രഖ്യാപിച്ചത്. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്നും ജഡ്ജി ഉത്തരവിൽ പറഞ്ഞു.

2022 നവംബ‌‍‍‍‌‌‌‌‍‍ർ 7 ന് ആണ് സംഭവം. ബലാത്സം​ഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് പ്രതി. ഈ സമയത്ത് പ്രതി വീട്ടിലേക്ക് എത്തിയതായിരുന്നു. 2 വയസുള്ള പെൺകുട്ടിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് വീട്ടുകാർ ഈ ക്രൂരകൃത്യമറിഞ്ഞത്. ഉടനെ പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് രക്തസ്രാവമുണ്ടായിരുന്നു. പാതി ബോധം മാത്രമുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

പിറ്റേന്ന് തന്നെ കുട്ടിയുടെ അച്ഛൻ കിഷ്‌നി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. തുടർന്ന്, ജഗ്‌മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ഇപ്പോൾ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.