യുക്രൈനിൽ കൊല്ലപ്പെട്ട നവീനിൻറെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

ദില്ലി: ഓപറേഷൻ ഗംഗ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേന വിമാനം നാളെ രാവിലെ റൊമാനിയയിലേക്ക് പോകും. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി സംസാരിച്ചു. കാർഖീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുക്രൈനിൽ കൊല്ലപ്പെട്ട നവീനിൻറെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 

അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടിയിരിക്കുകയാണ് യുക്രൈൻ. ചൈനയുടെ നയതന്ത്ര ബന്ധം യുദ്ധം അവസാനിപ്പിക്കാൻ ഉപയോഗിക്കണമെന്നാണ് ആവശ്യം. മറുഭാഗത്ത് യുക്രൈൻ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പ് ആവർത്തിച്ച് നൽകുകയാണ് റഷ്യ. മരിയോപോളിൽ ഉള്ളവർ നാളെയോടെ നഗരം വിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിനു പുറത്തുകടക്കാൻ രണ്ട് പാതകൾ റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്താനാവുക നാളെ വരെ മാത്രമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു

ദില്ലി: യുക്രൈൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയമിച്ചു. കേരള ഹൗസ് ലെയ്‌സൺ വിഭാഗത്തിൽ മുൻപരിചയമുള്ള അസി. സെക്ഷൻ ഓഫീസർ എം. കിരൺ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ് ഷെയ്ക്ക് ഹസ്സൻ ഖാൻ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സഫിർ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറി എ. സുൽഫിക്കർ റഹ്‌മാനെയും നിയമിച്ചു. ലെയ്‌സൺ ഓഫീസറുടെ ചുമതലയും ഇദ്ദേഹം നിർവഹിക്കും.

'നവീന്റെ മരണത്തിന് ഉത്തരവാദി റഷ്യ'

നവീന്റെ മരണത്തിൽ റഷ്യക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ രംഗത്തെത്തി. മരണത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യ ഇന്ത്യയോട് മറുപടി പറയണം. നവീന്റെ കുടുംബത്തിന് റഷ്യ നഷ്ടപരിഹാരം നൽകണം. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണം. സകല സ്വാധീനവും ഉപയോഗിച്ച് ഇന്ത്യ റഷ്യയോട് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടണം. യുക്രൈൻ പൗരന്മാരെ മാത്രമല്ല വിദേശികളെയും റഷ്യൻ സേന ലക്ഷൃം വെക്കുകയാണ്. യുക്രൈന്റെ പടിഞ്ഞാറാൻ അതിർത്തിയിൽ മലയാളികൾ അടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ സുഗമമായി അതിർത്തി കടക്കാൻ താൻ വ്യക്തിപരമായ ഇടപെടും. ഇന്ത്യയിൽ നിന്ന് കൂടുതൽ സഹായം യുക്രൈന് നൽകണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.