എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. 

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ (Thirunelveli) സ്‌കൂളിലെ ടോയിലറ്റ് കെട്ടിടത്തിന്റെ മതില്‍ (Wall) തകര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു (3 students killed). എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഡി വിശ്വരഞ്ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച സ്‌കൂളിന് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അപകടത്തെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കല്ലെറിഞ്ഞു. 

ഷാഫ്റ്റര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും അവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിനും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് തമിഴ്നാട് നഴ്സറി, പ്രൈമറി, മെട്രിക്കുലേഷന്‍, ഹയര്‍ സെക്കന്‍ഡറി, സിബിഎസ്ഇ സ്‌കൂള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ അപകടമുണ്ടായ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉന്നത അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എജുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കി.