അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 99 ആയി. 12 ജില്ലകളിലെ 460 ഗ്രാമങ്ങളിൽ പ്രളയക്കെടുതി തുടരുന്നു. 1,47,376 ആളുകൾ ഇപ്പോഴും പ്രളയക്കെടുതിയിൽ വലയുന്നു. ഏറ്റവും കൂടുതൽ ബാധിച്ചത് ഗോലാഘട്ട് ജില്ലയെയാണ്.

ഗുവാഹത്തി: പ്രളയക്കെടുതിയിൽ വലയുന്ന അസമിൽ മരണസംഖ്യ 99 ആയി. വിവിധ ജില്ലകളിലെ ഗ്രാമങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. 12 ജില്ലകളിലെ 460 ഗ്രാമങ്ങളിലുള്ള 1,47,376 ആളുകൾ ഇപ്പോഴും പ്രളയക്കെടുതിയിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ഹോജായ്, ദരംഗ്, ജോർഹട്ട്, ധേമാജി, ചരൈദേവ്, കർബി ആംഗ്ലോങ്, ലഖിംപൂർ, ബിശ്വനാഥ് എന്നീ ജില്ലകളിലാണ് പ്രളയക്കെടുതി തുടരുന്നത്. ഈ ജില്ലകളിലെ 1,47,376 പേരെയാണ് പ്രളയം ബാധിച്ചത്. ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതം തുടരുന്നത്. ഇവിടെ മാത്രം 61,735 പേരെ പ്രളയം ബാധിച്ചു. ശിവസാഗറിൽ 43,492 പേരും ജോർഹട്ടിൽ 24,283 പേരും പ്രളയത്തിൽ വലയുന്നുണ്ട്. 10,599.89 ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്.

പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. ജില്ലാ ഭരണകൂടവും റവന്യൂ വിഭാഗവും സംയുക്തമായി ദുരിതബാധിതർക്ക് സഹായങ്ങൾ എത്തിച്ചുവരികയാണ്. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിട്ട ജില്ലകളിൽ ഒന്നായ ദരംഗിൽ എത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തി. വെള്ളപ്പൊക്കം തുടരുന്ന സ്ഥലങ്ങളിൽ എത്തിയ മുഖ്യമന്ത്രി, ദുരിതാശ്വസ പ്രവർത്തനങ്ങളും നിരീക്ഷിച്ചു.

മഴക്കെടുതിയിൽ വലയുന്നവർക്ക് കൈത്താങ്ങാകാനായി നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നൽകുന്നുണ്ട്. പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയനും കണ്ടൻ്റ് ക്രിയേറ്ററുമായ സമയ് റെയ്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി. അതേസമയം പതിനൊന്നാം തീയതി വരെ അസം, മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.