Asianet News MalayalamAsianet News Malayalam

കർണാടകത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 3,388 രോഗികളെ കാൺമാനില്ല

ഐടി നഗരത്തില്‍ രോഗബാധിതരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയതോടെ അസാധാരണമായ പ്രതിസന്ധികളും തലപൊക്കുകയാണ്. 

3388 covid patients missing in karnataka
Author
Bengaluru, First Published Jul 27, 2020, 12:08 AM IST

ബെംഗളൂരു: രോഗവ്യാപനം കുതിച്ചുയരുന്ന കർണാടകത്തില്‍ ആയിരക്കണക്കിന് രോഗികളെ കാണാതാകുന്നു. ബെംഗളൂരു നഗരത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേർ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു കമ്മീഷണർ പറഞ്ഞു. പലരും തെറ്റായ വിലാസവും ഫോൺ നന്പറുകളും നല്‍കുന്നതാണ് അധികൃതർക്ക് തലവേദനയാകുന്നത്.

ഐടി നഗരത്തില്‍ രോഗബാധിതരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയതോടെ അസാധാരണമായ പ്രതിസന്ധികളും തലപൊക്കുകയാണ്. നഗരത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേരെ ഇതുവരെ ട്രേസ് ചെയ്യാനായിട്ടില്ലെന്ന് ബെംഗളൂരു കമ്മീഷണർ പറയുന്നു. ചികിത്സയിലുള്ള രോഗികളില്‍ പത്തുശതമാനത്തിലധികം വരുമിത്. 

പരിശോധനക്കെത്തുന്നവർ പലരും തെറ്റായ വിലാസവും ഫോൺ നന്പറുകളുമാണ് നല്‍കുന്നത്. ഇതുകാരണം ഇവർ ക്വാറന്റീന്‍ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്നുപോലും പരിശോധിക്കാനാകുന്നില്ല. പ്രശനം പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മീഷണർ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

അതേസമയം കൊവിഡ് പരിശോധനാഫലം വരാന്‍ ആഴ്ചകളോളം വൈകുന്നതിനാല്‍ ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്നും. മൊബൈല്‍ഫോണോ വീടോ ഇല്ലാത്ത ഇവരെ പിന്നീട് കണ്ടെത്താനാകുന്നില്ലെന്നും പോലീസുദ്യോഗസ്ഥർ പറയുന്നു.

ബെംഗളൂരുവില്‍ മാത്രമല്ല ഈ പ്രതിസന്ധി. കഴിഞ്ഞ ദിവസം മൈസൂരുവില്‍ കൊവിഡ് പരിശോധനയ്ക്കെത്തിയയാൾ സ്വന്തം നന്പറിന് പകരം മൈസൂരു കളക്ടരുടെ നന്പറാണ് ആരോഗ്യ പ്രവർത്തകർക്ക് നല്‍കിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളോട് നിരീക്ഷണത്തില്‍പോകാന്‍ പറയാനായി വിളിച്ചപ്പോൾ ഫോണെടുത്തത് മലയാളികൂടിയായ കളക്ടർ അഭിറാം ജി ശങ്കറാണ്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ പശ്ചാത്തലത്തില്‍ പരിശോധനയ്ക്കെത്തുന്നവർ തിരിച്ചറയില്‍ രേഖ കൈയില്‍ കരുതണമെന്ന നിർദേശം സംസ്ഥാനത്ത് കർശനമാക്കിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios