സോഷ്യൽമീഡിയ അക്കൗണ്ടുകൾ അഹമ്മദാബാദിലെ മൊഹമ്മദ് ഫർദീൻ എന്നയാളാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തി.
ദില്ലി: അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്. ഗുജറാത്ത്, ദില്ലി, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നഗരങ്ങളിൽ നിന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെ നാല് അംഗങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരാണ് അറസ്റ്റിലായത്.
സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ രാജ്യത്തിനെതിരെ തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനും പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിനും അശാന്തിയും തീവ്രവാദ പ്രവണതകളും പ്രചരിപ്പിക്കുന്നതിനും ഇവർ നേതൃത്വം നൽകിയെന്ന് എടിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹർഷ് ഉപാധ്യായയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റെയ്ഡ് നടത്തിയത്. 'ഗസ്വാ-ഇ-ഹിന്ദ് എന്ന പേരിൽ ഭീകരാക്രമണം നടത്താൻ എക്യുഐഎസിന്റെ അനുയായികളെ പ്രേരിപ്പിക്കുന്ന ഇവർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ സായുധ അക്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്‌ക്കെതിരെ അതൃപ്തി പ്രചരിപ്പിച്ചുവെന്നും അന്വേഷണ സംഘം പറഞ്ഞു.
സോഷ്യൽമീഡിയ അക്കൗണ്ടുകൾ അഹമ്മദാബാദിലെ മൊഹമ്മദ് ഫർദീൻ എന്നയാളാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തി. ജൂലൈ 21 നും 22 നും ഇടയിൽ, കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയും ദില്ലി സ്പെഷ്യൽ സെല്ലിന്റെയും ദില്ലി പൊലീസിന്റെയും യുപി എടിഎസിന്റെയും യുപി പൊലീസിന്റെയും പിന്തുണയോടെയും ഗുജറാത്ത്, ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അഹമ്മദാബാദ്, ആരവല്ലി എന്നിവിടങ്ങളിൽ നിന്ന് നാല് പ്രതികളെയും സംഘംപിടികൂടിയതായി വൃത്തങ്ങൾ അറിയിച്ചു.
അറസ്റ്റിലായവരുടെ കൈവശം നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ വിശദമായ ഓൺ-സൈറ്റ് പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ലഘുലേഖ, വാൾ എന്നിവ കണ്ടെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം നാല് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. നാല് പേരെയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി എ.ടി.എസ്. അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മറ്റ് 25 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ടെന്നും 62 അക്കൗണ്ടുകൾ അന്വേഷണത്തിലാണെന്നും എ.ടി.എസ്. അറിയിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
