അതിർത്തി രക്ഷാസേനയിലെയും (ബിഎസ്എഫ്) ജില്ലാ റിസർവ് ഗാർഡിലെയും (ഡിആർജി) സ്‍പെഷ്യൽ ടാസ്ക് ഫോഴ്സിലെയും (എസ്‍ടിഎഫ്) ഉദ്യോഗസ്ഥരാണ് തെരച്ചിലിൽ പങ്കെടുത്തത്.

റായ്പൂർ: ഛത്തീസ്‍ഗഡിലെ ബസ്തറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണമെന്ന് അവിടെ നിന്നുള്ള ഉദ്യോഗസ്ഥർ വാർത്താ ഏജൻസികളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാരായൺപൂർ - കാൺകർ ജില്ലകളുടെ അതിർത്തിയിലെ വനമേഖലയിൽ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ഇവിടെ രാവിലെ സുരക്ഷാ സേനയുടെ തെരച്ചിൽ നടന്നിരുന്നു. അതിർത്തി രക്ഷാസേനയിലെയും (ബിഎസ്എഫ്) ജില്ലാ റിസർവ് ഗാർഡിലെയും (ഡിആർജി) സ്‍പെഷ്യൽ ടാസ്ക് ഫോഴ്സിലെയും (എസ്‍ടിഎഫ്) ഉദ്യോഗസ്ഥരാണ് തെരച്ചിലിൽ പങ്കെടുത്തത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹത്തിനൊപ്പം ആയുധങ്ങളും പിടിച്ചെടുത്തതായും സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുന്നതായുമാണ് അധികൃതർ നൽകുന്ന വിവരം.

മാവോയിസ്റ്റുകളുമായുള്ള വെടിവെപ്പിൽ പരിക്കേറ്റ രണ്ട് ജവാന്മാരെ ഹെലികോപ്റ്ററിലാണ് തലസ്ഥാനമായ റായ്പൂരിലേക്ക് കൊണ്ടുവന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നുണ്ടായ ഏറ്റുമുട്ടലിൽ ഉൾപ്പെടെ ഈ വർഷം മാത്രം ബസ്തർ മേഖലയിൽ നിന്ന് 197 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഏഴ് ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ മേഖല.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം