ബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരിയെ നദിയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു
പ്രാഥമിക പരിശോധനയിൽ തന്നെ ബാലിക അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് കണ്ടെത്തി
ഭോപ്പാൽ: അലിഗഡിൽ മൂന്ന് വയസുകാരിയുടെ നിഷ്ഠൂരമായ കൊലപാതകം രാജ്യമൊട്ടാകെ ഉയര്‍ത്തിയ പ്രതിഷേധം കെട്ടടങ്ങും മുൻപ്, അയൽ സംസ്ഥാനമായ മധ്യപ്രദേശിൽ നിന്ന് മറ്റൊരു ക്രൂരകൃത്യത്തിന്റെ വാര്‍ത്ത. അഞ്ച് വയസുകാരിയായ പെൺകുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് പെൺകുട്ടിയെ കാണാതായത്. പിന്നീട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചില്ല. ശനിയാഴ്ച വൈകിട്ടാണ് ഷിപ്ര നദിയിൽ നഗ്നമായ മൃതശരീരം ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ഇത് പെൺകുട്ടിയുടേതാണെന്ന് കണ്ടെത്തി.
പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പിടിയിലായ ഒരാൾ കുട്ടിയുടെ അമ്മാവനാണ്. പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ വധശിക്ഷ നൽകണം എന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്.