മരുമകൾ മദ്യപാനിയാണെന്നും മരുമകൾക്ക് പരപുരുഷ ബന്ധമുണ്ടെന്നും ധനലക്ഷ്മി സംശയിച്ചിരുന്നു. സപ്ന തനിച്ച് വരാൻ കാരണം അവിഹിത ബന്ധമാണെന്ന പേരിൽ ഇവർ യുവതിയോട് കലഹിച്ചിരുന്നു
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ. മുംബൈ ഗാട്ട്കോപ്പറിൽ 35കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് പൊലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. മൂന്ന് ലക്ഷം രൂപയാണ് അമ്മായിയമ്മ മരുമകളെ കൊലപ്പെടുത്താൻ വീട്ടുജോലിക്കാരന് നൽകിയത്. സംഭവത്തിൽ 65കാരിയായ ധനലക്ഷ്മി ഗഞ്ചിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. സപ്ന ഗഞ്ചി എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്. സപ്നയുടെ മരണം ശുചിമുറിയിൽ വീണ് മരിച്ചതാണ് എന്ന് വരുത്താൻ ഇവർ ഭർത്താവിനും മകൾക്കും മറ്റൊരു മകനും ഇവർ പണം നൽകിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് സപ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ച് ലക്കുകെട്ട് ശുചിമുറിയിൽ തെന്നിവീണുള്ള മരണമെന്നായിരുന്നു യുവതിയുടെ ഭർതൃവീട്ടുകാർ വിശദമാക്കിയത്. ഭർത്താവിനൊപ്പം വിദേശത്ത് താമസിച്ചിരുന്ന സപ്ന ജൂൺ മാസത്തിലാണ് നാട്ടിലെത്തിയത്. മരുമകൾ മദ്യപാനിയാണെന്നും മരുമകൾക്ക് പരപുരുഷ ബന്ധമുണ്ടെന്നും ധനലക്ഷ്മി സംശയിച്ചിരുന്നു. സപ്ന തനിച്ച് വരാൻ കാരണം അവിഹിത ബന്ധമാണെന്ന പേരിൽ ഇവർ യുവതിയോട് കലഹിച്ചിരുന്നു. നേരത്തെ 2024ൽ സപ്ന ധനലക്ഷ്മിക്കെതിരെ ഗാർഹിക പീഡനത്തിന് കേസുനൽകിയിരുന്നു. ഇതിന്റെ പ്രതികാരം കൂടിയായിരുന്നു വീട്ടുജോലിക്കാരനെ ഉപയോഗിച്ചുള്ള കൊലപാതകം. വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഞായറാഴ്ച പുറത്ത് പോയി മരുമകൾ മദ്യപിച്ച് ലക്കുകെട്ട് വന്നുവെന്ന വീട്ടുകാരുടെ വാദം പൊള്ളയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
കേസിൽ വീട്ടുജോലിക്കാരനായ മംഗള ജാദവ്, ധനലക്ഷ്മിയുടെ ഭർത്താവായ സുരേഷ്, മകളായ ശിവാനി, മകനായ സാജൻ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മകൾ മരിച്ച വിവരം സപ്നയുടെ മാതാപിതാക്കളെ ധനലക്ഷ്മി അറിയിക്കുന്നത്. ആശുപത്രിയിലെത്തി മകളുടെ മൃതദേഹം കണ്ടപ്പോൾ മുഖത്തും തലയിലുമായി കണ്ട പരിക്കുകളിലുള്ള സംശയമാണ് കേസുകൊടുക്കാൻ സപ്നയുടെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ സപ്നയുടെ വീട്ടിലെത്തിയ ധനലക്ഷ്മിയും സംഘവും യുവതിയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു, പിന്നാലെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു. ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.


