ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുമാറ്റാനായി ബന്ധുക്കളെത്തി ഫ്രീസര്‍ തുറന്നപ്പോഴാണ്‌ ശ്വാസം നിലച്ചിട്ടില്ലെന്ന്‌ മനസ്സിലായത്‌.

ചണ്ഡീഗഡ്‌: ഡോക്ടര്‍മാര്‍ മരിച്ചെന്ന്‌ വിധിയെഴുതിയ സ്‌ത്രീ ആശുപത്രി മോര്‍ച്ചറിയില്‍ 'പുനര്‍ജീവിച്ചു'. പഞ്ചാബിലെ കപുര്‍ത്തലയിലാണ്‌ സംഭവം.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ച 65കാരി മരിച്ചെന്ന്‌ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ മൃതദേഹം മോര്‍ച്ചറി ഫ്രീസറിലേക്ക്‌ മാറ്റി. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുമാറ്റാനായി ബന്ധുക്കളെത്തി ഫ്രീസര്‍ തുറന്നപ്പോഴാണ്‌ ശ്വാസം നിലച്ചിട്ടില്ലെന്ന്‌ മനസ്സിലായത്‌. ഉടന്‍ തന്നെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു.

തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ സ്‌ത്രീക്ക്‌ ജീവനുണ്ടെന്ന്‌ ബോധ്യപ്പെട്ടു. മുഖത്ത്‌ വെള്ളം തളിച്ചതോടെ സ്‌ത്രീ ഉണര്‍ന്നു. വെള്ളം കുടിയ്‌ക്കുകയും ചെയ്‌തു. പിന്നീട്‌ ഇവരെ ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക്‌ വിട്ടെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ക്ക്‌ ശേഷം സ്‌ത്രീ ശരിയ്‌ക്കും മരിച്ചതായാണ്‌ പഞ്ചാബി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

Add Asianetnews as a Preferred SourcegooglePreferred