ഗുജറാത്തിലെ പാവഗഢ് മലയിലെ ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേ തകർന്ന് ആറ് പേർ മരിച്ചു. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന റോപ്പ് വേയിലെ ബോഗിയാണ് പൊട്ടി വീണത്. മോശം കാലാവസ്ഥയെ തുടർന്ന് പൊതുജനങ്ങൾക്കുള്ള റോപ്പ് വേ അടച്ചിട്ടിരുന്നു.

അഹമ്മദാബാദ്: ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ പാവഗഢ് മലയിലെ ക്ഷേത്രത്തിൽ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന റോപ്പ് വേ തകർന്ന് ആറ് പേർ മരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പാവുഗഡ് കുന്നിലെ മഹാകാളിക ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. യാത്രക്കാർക്ക് സഞ്ചരിക്കാനും ചരക്ക് കൊണ്ടുപോകാനും രണ്ട് റോപ്പ് വേയാണുള്ളത്. ഇതിൽ ചരക്കുമായി 6 ജീവനക്കാർ സഞ്ചരിച്ചിരുന്ന ബോഗിയാണ് പൊട്ടി വീണത്.

സംഭവസ്ഥലത്ത് പോലീസ്, ഫയർഫോഴ്സ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഏകദേശം 800 മീറ്റർ ഉയരത്തിലാണ് പാവഗഢ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് 2,000 പടികൾ കയറിയോ കേബിൾ കാറുകൾ ഉപയോഗിച്ചോ ആണ് തീർത്ഥാടകരെത്തുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് പൊതുജനങ്ങൾക്കുള്ള റോപ്പ് വേ രാവിലെ മുതൽ അടച്ചിട്ടിരിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.