മരണപ്പെട്ട കർഷകരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ഭരണകൂടം സർക്കാരിന് നിർദ്ദേശവും നൽകിയതായി റിപ്പോർട്ടില്‍ പറയുന്നു. 2022 ഡിസംബർ മുതൽ 48 കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്.
മുംബൈ: ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ 73 കർഷകര്‍ ജീവനൊടുക്കിയതായി കണക്കുകള്‍. ജില്ലാ ഭരണകൂടത്തിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം മാത്രം 13 കര്‍ഷകരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. 2001 മുതൽ 2023 വരെ ജില്ലയിൽ 1148 കർഷകർ ജീവനൊടുക്കി. അഞ്ച് വര്‍ഷത്തിനിടെ 446 കർഷകർ ജീവിതം സ്വയം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ, ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, പൊലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന സമിതി 2001നും 2022നും ഇടയിൽ ആത്മഹത്യ ചെയ്ത 745 കർഷകരെ സർക്കാർ നഷ്ടപരിഹാരത്തിന് അർഹരാണെന്നും മരിച്ച 329 കർഷകർ അർഹരല്ലെന്നും പ്രഖ്യാപിച്ചിരുന്നു.
മരണപ്പെട്ട കർഷകരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ഭരണകൂടം സർക്കാരിന് നിർദ്ദേശവും നൽകിയതായി റിപ്പോർട്ടില്‍ പറയുന്നു. 2022 ഡിസംബർ മുതൽ 48 കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിന് 2006ൽ അപ്ഡേറ്റ് ചെയ്ത മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
കർഷകർ ആത്മഹത്യ ചെയ്താൽ സർക്കാർ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നഷ്ടപരിഹാരം നൽകുന്നത്. വിളനാശം, ദേശസാൽകൃത ബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ അംഗീകൃത പണമിടപാടുകാരിൽ നിന്നോ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തത് തുടങ്ങിയ കാരണങ്ങളാൽ ജീവനൊടുക്കുന്ന കര്‍ഷകരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
അതിൽ 30,000 രൂപ നേരിട്ട് നല്‍കുകയും ബാക്കി 70,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഈ വർഷം ജൂൺ - ജൂലൈ മാസങ്ങളിലുണ്ടായ പ്രളയത്തിൽ ജില്ലയിലെ 64,379 കർഷകരുടെ ആകെ 54,514.65 ഹെക്ടർ വിളകളാണ് നശിച്ചത്. ജില്ലയിൽ ആകെ 852 വില്ലേജുകളെ പ്രളയം ബാധിച്ചതായി ജില്ലാ ഭരണകൂടി അറിയിച്ചു. ജില്ലയിലെ കൃഷിനാശത്തിന് 44.63 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വകുപ്പ് നിർദേശം അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
