അമ്പത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്. 36 ശതമാനം രോഗികളാണ് മറ്റ് എട്ട് സംസ്ഥാനങ്ങളിലായുള്ളത്. 

ദില്ലി: രാജ്യത്തെ 86 ശതമാനം കൊവിഡ് രോഗികളും 10 സംസ്ഥാനങ്ങളിലായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അമ്പത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്. 36 ശതമാനം രോഗികളാണ് മറ്റ് എട്ട് സംസ്ഥാനങ്ങളിലായുള്ളത്. 20 സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നും ആരോഗ്യമന്ത്രാലയം സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് മാസത്തിൽ രോഗമുക്തി നിരക്ക് ദേശീയതലത്തിൽ 26 ശതമാനത്തിൽ നിന്ന് 48 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ജൂലൈ 12 ആയപ്പോഴേക്കും ഇത് 66 ശതമാനമായി വർധിച്ചു. ശരാശരി രോഗമുക്തി നിരക്ക് ദേശീയതലത്തിൽ 63 ശതമാനമാണ്. ഉത്തർപ്രദേശ് (64%) ഒഡിഷ (67%) അസം (65%) ഗുജറാത്ത് (70%) തമിഴ്നാട് (65%) തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോഗമുക്തി നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിലയിലാണ്. 

മെയ് 2 മുതൽ 30 വരെ ചികിത്സയിലുള്ള കൊവിഡ് കേസുകളുടെ എണ്ണമായിരുന്നു രോഗമുക്തി നേടിയവരുടേതിനെക്കാൾ കൂടുതൽ ഉണ്ടായിരുന്നത്. അതിനു ശേഷം കൊവിഡ് കേസുകളുടെ എണ്ണത്തിലും രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ 1.8 ശതമാനം വർധനയാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Scroll to load tweet…

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,06,752 ആയെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച ഔദ്യോഗിക വിവരം. 553 മരണങ്ങൾ കൂടി ഈ ഈ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 23,727 ആയി.