എട്ടാമത്തെ കൊലപാതകത്തിന് ശേഷം, 300 പൊലീസുകാർ 14 ടീമുകളായി തിരിഞ്ഞ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയും കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല.

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ ഗ്രാമപ്രദേശത്ത് 13 മാസത്തിനിടെ ഒരേ പ്രായത്തിലുള്ള ഒമ്പത് സ്ത്രീകളെ ഒരേ രീതിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിന് പിന്നിൽ സീരിയൽ കില്ലറാണോ എന്ന് സംശയം. ഒമ്പത് സ്ത്രീകളെയും അവരുടെ സാരി ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തി പങ്കിടുന്ന ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ വർഷം 40-65 വയസ് പ്രായമുള്ള എട്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. എല്ലാ കേസുകളിലും മൃതദേഹങ്ങൾ കരിമ്പ് തോട്ടങ്ങളിൽ നിന്ന് ന​ഗ്നമായ നിലയിലാണ് കണ്ടെത്തിയതെങ്കിലും ലൈംഗികാതിക്രമത്തിൻ്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

മിക്ക സ്ത്രീകളെയും അവർ ധരിച്ചിരുന്ന സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളും, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഓരോന്നും, നവംബർ മാസങ്ങളിൽ രണ്ട് കൊലപാതകങ്ങളും നടന്നു. എട്ടാമത്തെ കൊലപാതകത്തിന് ശേഷം, 300 പൊലീസുകാർ 14 ടീമുകളായി തിരിഞ്ഞ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയും കുറ്റവാളികളെ നിരീക്ഷിക്കുകയും ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. എന്നാൽ കഴിഞ്ഞ ജൂലൈയിൽ 45 കാരിയായ അനിത എന്ന സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കരിമ്പ് തോട്ടത്തിൽ കണ്ടെത്തി.

ഷെർഗഡിലെ ഭുജിയ ജാഗിർ ഗ്രാമത്തിലെ താമസക്കാരിയായ അനിത ഫത്തേഗഞ്ചിലെ ഖിർക്ക ഗ്രാമത്തിലെ മാതൃ വീട്ടിലേക്ക് പോയതായിരുന്നു. ജൂലൈ 2 ന് വീട്ടിൽ നിന്ന് ഇറങ്ങിയ അവൾ കുറച്ച് പണം പിൻവലിക്കാൻ ഒരു ബാങ്കിലേക്ക് പോയി. അവളുടെ മൃതദേഹം ഒരു കരിമ്പിന് തോട്ടത്തിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിൽ അവളുടെ സാരി ഉപയോഗിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. 

Read More... കൈയിലേക്ക് തുപ്പിയ ശേഷം ഫേസ് മസാജ്, ഒന്നുമറിയാതെ ഉപഭോക്താവ്; ബാർബ‍ർ അറസ്റ്റിൽ, കട ഇടിച്ചുനിരത്തി യു.പി അധികൃതർ

ഇതോടെയാണ് കൊലപാതകത്തിന് പിന്നിൽ സീരിയൽ കില്ലറാണെന്ന സംശയമുണ്ടായത്. കൊലപാതകം നടന്ന പ്രദേശങ്ങളിലെ നിരവധി ആളുകളുമായി സംസാരിച്ചതിന് ശേഷം പൊലീസ് മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടു. എന്തെങ്കിലും സൂചനകൾ ഉണ്ടെങ്കിൽ ആളുകൾക്ക് വിളിക്കാനുള്ള ഫോൺ നമ്പറുകളും പൊലീസ് നൽകിയിട്ടുണ്ട്. നിരവധി പൊലീസ് സംഘങ്ങൾ പട്രോളിംഗ് നടത്തുന്നുണ്ട്. ചെക്ക്‌പോസ്റ്റുകളും സ്ഥാപിക്കുകയും സംശയാസ്പദമായ വാഹനങ്ങൾ തടയുകയും ചെയ്യുന്നു. ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകുകയും ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.