കുട്ടികളുടെ സുരക്ഷ സംരക്ഷണം, വിഷയത്തിൽ സ്കൂളിന്റെ ഇടപെടൽ എന്നിവയിൽ ഗുരുതര വീഴ്ചകൾ ഉണ്ടായെന്നും മരിച്ച ഒൻപതു വയസ്സുകാരി തുടർച്ചയായി അധിക്ഷേപങ്ങൾ നേരിട്ടിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടി പലരിൽ നിന്നും അസഭ്യങ്ങൾ നേരിടേണ്ടി വന്നു.
ജയ്പൂർ: ജയ്പൂരിൽ 9 വയസ്സുകാരി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സിബിഎസ്‍സി അന്വേഷണ റിപ്പോർട്ട്. കുട്ടികളുടെ സുരക്ഷ സംരക്ഷണം, വിഷയത്തിൽ സ്കൂളിന്റെ ഇടപെടൽ എന്നിവയിൽ ഗുരുതര വീഴ്ചകൾ ഉണ്ടായെന്നും മരിച്ച ഒൻപതു വയസ്സുകാരി തുടർച്ചയായി അധിക്ഷേപങ്ങൾ നേരിട്ടിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടി പലരിൽ നിന്നും അസഭ്യങ്ങൾ നേരിടേണ്ടി വന്നു. സംഭവം നടന്ന ദിവസം കുട്ടി രണ്ടുതവണ അധ്യാപികയെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല.
കുട്ടിയെ കൗൺസിലറുടെ അടുത്തേക്ക് റഫർ ചെയ്യുന്നതിലും സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. നവംബർ ഒന്നിനാണ് 9 വയസ്സുകാരി അമയ്റ ജയ്പൂരിലെ നീർജ മോദി സ്കൂളിന്റെ നാലാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നും ചാടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കുട്ടി താഴെ വീണ സ്ഥലത്ത് രക്തക്കറ ഉൾപ്പെടെ വൃത്തിയാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.


