ഗോവയിൽ മിനി കൂപ്പർ കാർ ബൈക്കിലിടിച്ച് 23 വയസ്സുകാരിയായ ദീക്ഷ പർവാദ്കർ മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. രജിസ്റ്റർ ചെയ്യാത്ത കാർ ഓടിച്ചിരുന്നത് ഒരു പ്രമുഖ ബിസിനസുകാരന്റെ 21കാരനായ മകനാണ്, ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പനാജി: ഗോവയിൽ മിനി കൂപ്പർ ബൈക്കിൽ ഇടിച്ചുകയറി 23 വയസ്സുകാരി മരിച്ചു. കൂടെ യാത്ര ചെയ്ത സഹപ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. അപകടസമയത്ത് ബിസിനസുകാരന്റെ 21കാരനായ മകനാള് കാർ ഓടിച്ചിരുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു. ദീക്ഷ പർവാദ്കർ എന്ന യുവതിയാണ് മരിച്ചത്. അരുൺകുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇരുവരും ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ജീവനക്കാരായിരുന്നു. ഞായറാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മണിപ്പാൽ ആശുപത്രിക്ക് സമീപം ബാംബോലിം-ഡോണ പൗള റോഡിൽ വെച്ച് മിനി കൂപ്പർ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ദീക്ഷയും അരുൺകുമാറും തെറിച്ചുവീണു. 50 മീറ്റർ അകലേക്കാണ് തെറിച്ചുവീണത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദീക്ഷ മരണത്തിന് കീഴടങ്ങി.

മിനി കൂപ്പർ ഓടിച്ചിരുന്ന ഡാരിയസ് ഡയസ്, ഗോവയിൽ ബേക്കറിയും ഹോട്ടലുകളും നടത്തുന്ന ബിസിനസുകാരനായ ആൻഡ്രൂ ഡയസിന്റെ മകനാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. മിനി കൂപ്പർ അടുത്തിടെ വാങ്ങിയതാണെന്നും രജിസ്ട്രേഷൻ നടപടി നടക്കുകയാണെന്നും പറയുന്നു. അന്വേഷണത്തിൽ സുതാര്യതയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.