ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനി‍ർണയം നടത്തുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആധിപത്യം വർധിപ്പിക്കും. തമിഴ്നാടിന്റെ ശബ്ദം തഴയപ്പെടും. ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതാണ് നിലവിലെ സാഹചര്യം. അത് മാറണം.

ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരണമെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച് തമിഴ്നാട്ടുകാരൻ പ്രധാനമന്ത്രിയാകണമെന്നാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് നിയമസഭയിൽ മണ്ഡല പുനർനി‍ർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനി‍ർണയം നടത്തുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആധിപത്യം വർധിപ്പിക്കും. തമിഴ്നാടിന്റെ ശബ്ദം തഴയപ്പെടും. ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതാണ് നിലവിലെ സാഹചര്യം. അത് മാറണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രധാനമന്ത്രി വരണം. പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്ന്. ഈ പ്രമേയം കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമല്ല. ഇത് സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം ഉയർത്തിപ്പിടിക്കാൻ വേണ്ടിയുള്ളതാണ്. തമിഴ്നാടിന് 100 എംപിമാരുണ്ടെങ്കിൽ നീറ്റും ജിഎസ്ടിയും സിഎഎയും ഉൾപ്പെടെയുള്ളവയെല്ലാം ഈ രീതിയിൽ നടപ്പിലാക്കുമായിരുന്നോ? പാർലമെന്റിൽ മതിയായ പ്രാതിനിധ്യമില്ലാത്തതാണ് പ്രശ്നം. തമിഴ്നാട്ടിൽനിന്നുള്ള 39 എംപിമാരും സഭയിൽനിന്ന് ഇറങ്ങിപ്പോകാതെ മണ്ഡല പുനർ നിർണയ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യണമെന്നും മണ്ഡലങ്ങളെല്ലാം അടുത്ത 25 വർഷത്തേക്ക് നിലവിലുള്ളത് പോലെ തുടരണമെന്നും മന്ത്രി പറഞ്ഞു.