പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎയ്ക്കും ഭാര്യയ്ക്കും മകനും ക്രിമിനൽ കേസിൽ മൂന്ന് വർഷം തടവുശിക്ഷ
മൂന്ന് വർഷം കഠിന തടവാണ് എംഎൽഎയ്ക്ക് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്...
ദില്ലി: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ പട്യാല (റൂറൽ) എംഎൽഎ ഡോ ബൽബീർ സിംഗിനും ഭാര്യയ്ക്കും മകനും ക്രിമിനൽ കേസിൽ തടവുശിക്ഷ. മൂന്ന് വർഷം കഠിന തടവാണ് എംഎൽഎയ്ക്ക് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. ബൽബീർ സിംഗിന്റെ മകൻ രാഹുലിനും ഭാര്യ പർമീന്ദർ സിങ്ങിനുമെതിരെ കോടതി ശിക്ഷ വിധിച്ചു. ജസ്റ്റിസ് രവി ഇന്ദർ സിംഗിന്റേതാണ് വിധി. എന്നാൽ എംഎൽഎയ്ക്ക് ഉടൻ തന്നെ ജാമ്യം അനുവദിച്ചു.
ഭാര്യയുടെ സഹോദരി രൂപീന്ദർജിത് കൗറിന്റെയും ഭർത്താവ് മേവാ സിംഗിന്റെയും പരാതിയിൽ 2011 ജൂൺ 13 ന് ഡോ.ബൽബീർ സിങ്ങിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചാംകൗർ സാഹിബിന് സമീപമുള്ള തപ്പാരിയൻ ഡയൽ സിങ്ങിൽ വയലിൽ നനയ്ക്കാൻ എത്തിയപ്പോൾ ബൽബീർ സിംഗ്, രാഹുലിനും പർമീന്ദർ സിങ്ങിനുമൊപ്പമെത്തി തങ്ങളെ ആക്രമിച്ചതായാണ് പരാതി.