ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച്  അബദ്ധത്തില്‍ ഇട്ട പോസ്റ്റാണെന്നാണ്  ജര്‍ണയില്‍ സിങ്ങിന്‍റെ വിശദീകരണം.

ദില്ലി: ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആം ആദ്മി മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ആം ആദ്മി എംഎല്‍എ ആയിരുന്ന ജര്‍ണയില്‍ സിങ്ങിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണ്, ഒരു മതത്തെയും അവഹേളിക്കരുത്, അത്തരം പ്രവൃത്തി ചെയ്യുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പോസ്റ്റ് ഇട്ടത് താനല്ലെന്നും മകന് പറ്റിയ അബദ്ധമാണെന്നുമാണ് ജര്‍ണയില്‍ സിങ്ങിന്‍റെ വിശദീകരണം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് അബദ്ധത്തില്‍ ഇട്ട പോസ്റ്റാണ് അതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സിഖ്‌ സമുദായവും ഇക്കാര്യത്തില്‍ ദുഖിതരാണെന്നും ഏതെങ്കിലും മതത്തിനെതിരായ ഇത്തരം കാര്യങ്ങള്‍ ഗുരുനാനാക്കിന്റെ തത്വങ്ങള്‍ക്ക് തത്വങ്ങള്‍ക്ക് എതിരാണെന്നും ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ജര്‍ണയില്‍ സിങ് 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായിരുന്നു. പ്രകാശ് സിങ് ബാദലിനെതിരായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് അദ്ദേഹം സീറ്റ് ഒഴിഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ജര്‍ണയില്‍ സിങ് പാര്‍ട്ടിയുമായി അകന്നു.