പാൽഘർ കൊലക്കേസിലെ പ്രതിക്ക് കൊവിഡ്; സഹതടവുകാരും പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ
പ്രതിക്കൊപ്പം ലോക്കപ്പിൽ കഴിഞ്ഞ 30 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിലെ ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളിലൊരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കേസിൽ ജയിലിൽ കഴിയുന്ന 55 വയസുകാരനാണ് കോവിഡ് സ്ഥീരികരിച്ചത്. പ്രതിക്കൊപ്പം ലോക്കപ്പിൽ കഴിഞ്ഞ 30 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഇയാളെ ആദ്യം പാൽഘറിലെ റൂറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജെജെ ആശുപത്രിയിലെ തടവുകാർക്കുള്ള വാർഡിലേക്ക് മാറ്റുകയായിരുന്നു.
115 പേരാണ് കേസിൽ അറസ്റ്റിലായത്. രോഗവ്യാപനം കൂടുതലുള്ള പാൽഘർ മേഖല റെഡ്സോണിലാണ്. ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. മോഷ്ടാക്കളെന്ന് കരുതിയാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ വര്‍ഗ്ഗീയത ഇല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇയാൾ കൊവിഡ് രോഗബാധയുടെ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല എന്ന് ഡോക്ടർ വ്യക്തമാക്കി. ഇവരോട് സമ്പർക്കം പുലർത്തിയ 23 പൊലീസ് ഉദ്യാഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പാൽഘറിൽ ഇതുവരെ 170 പേരാണ് കൊവിഡ് ബാധിതരായി കണ്ടെത്തിയിരിക്കുന്നത്. പത്ത് പേർ രോഗം ബാധിച്ച് മരിച്ചു.