അരുണാചലില്‍ തകർന്നുവീണ വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാർ, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എൻ കെ ഷരിൻ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി സൈനികർ.
ദില്ലി: അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ലിപ്പോ മേഖലയിൽ പാരച്യൂട്ട് വഴി സംഘത്തെ ഇറക്കിയാണ് തിരച്ചിൽ നടത്തിയത്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാർ, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എൻ കെ ഷരിൻ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി സൈനികർ.
വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴ തെരച്ചില്‍ ദുഷ്കരമാക്കിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തേടിയിരുന്നു.
മരിച്ച വൈമാനികരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി വ്യോമ സേന അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.