ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് പിന്തുണയുമായി ഭാര്യയും നടിയുമായ പരിണീതി ചോപ്ര രംഗത്തെത്തി.
ദില്ലി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് പിന്തുണയുമായി ഭാര്യയും നടിയുമായ പരിണീതി ചോപ്ര രംഗത്തെത്തി. പാർലമെന്‍റിലെ തന്‍റെ പ്രസംഗങ്ങൾ ഉൾപ്പെടുത്തി രാഘവ് ഛദ്ദ പങ്കുവച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് പിന്തുണ പ്രഖ്യാപിച്ചത്. "നിശബ്ദനാക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല" എന്നാണ് വീഡിയോക്ക് നൽകിയ അടിക്കുറിപ്പ്.
മധ്യവർഗത്തിന്റെ നികുതി ഭാരം, ബാങ്കിംഗ് പിഴകൾ, വായു മലിനീകരണം, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, ആരോഗ്യ മേഖലയിലെ വർധിച്ച ചെലവുകൾ തുടങ്ങി താൻ ഉയർത്തിയ ജനകീയ വിഷയങ്ങൾ വീഡിയോയിൽ രാഘവ് ഛദ്ദ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ഒരു കുറ്റമാണോ എന്നാണ് രാഘവ് ഛദ്ദയുടെ ചോദ്യം. ഭർത്താവിന്റെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ പരിണീതി, രാഘവ് പങ്കുവെച്ച വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
നേരത്തെ പിതൃത്വ അവധിയെക്കുറിച്ച് രാഘവ് ഛദ്ദ പാർലമെന്റിൽ സംസാരിച്ചപ്പോഴും പരിണീതി ശക്തമായ പിന്തുണ നൽകിയിരുന്നു. ഒരു ജനപ്രതിനിധി എന്നതിലുപരി, കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു പിതാവ് എന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് അന്ന് പരിണീതി കുറിച്ചു. 2023 സെപ്റ്റംബറിൽ ഉദയ്പൂരിൽ വെച്ചായിരുന്നു രാഘവ് ഛദ്ദയുടെയും പരിണീതിയുടെയും വിവാഹം. 2025 ഒക്ടോബറിൽ ഇവർക്ക് 'മകൻ ജനിച്ചു. നെറ്റ്ഫ്ലിക്സ് പരമ്പരയായ 'തലാഷ്: എ മദേഴ്സ് സെർച്ച്' ലാണ് പരിണീതി അടുത്തതായി അഭിനയിക്കുന്നത്.
