ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദി അറസ്റ്റിൽ
ഏറെ വിവാദമായ കേസിൽ മൂന്നാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്. നടിയുടെ സുഹൃത്തായ രവി ശങ്കറിനെയും വ്യവസായി രാഹുൽ ഷെട്ടിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.
മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടി. തുടർന്നാണ് സെർച്ച് വാറണ്ടുമായി ഇന്ന് പുലർച്ചെ ആറരയോടെ ഉദ്യോഗസ്ഥർ നടിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. വീട്ടില്‍ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഗിണിയുടെ അടുത്ത സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മയക്കുമരുന്ന് വിതരണക്കാരാനാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. നഗരത്തിലെ മറ്റൊരു വ്യവസായിയായ രാഹുൽ ഷെട്ടിയെയെയും അറസ്റ്റ് ചെയ്തതായി കമ്മീഷണർ അറിയിച്ചു. കേസില്‍ സിനിമാ സംഗീത മേഖലയിലെ കൂടുതല്‍ പ്രമുഖരെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചനകൾ.