ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പണം പ്രിയങ്ക ഗാന്ധിക്കും കിട്ടിയെന്ന് ഇഡി; ചോദ്യംചെയ്തേക്കും
ഭണ്ഡാരി ആയുധ ഇടപാട് വഴി നേടിയ കമ്മീഷൻ സി സി തമ്പി വഴി റോബര്‍ട്ട് വദ്രയ്ക്കും പ്രിയങ്കയ്ക്കും കിട്ടിയെന്നാണ് ഇഡിയുടെ ആരോപണം. തെരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കങ്ങളെന്ന് കോൺഗ്രസ്
![After Robert Vadra Priyanka Gandhi Named In ED Chargesheet arms dealer Sanjay Bhandari CC Thampi Case SSM After Robert Vadra Priyanka Gandhi Named In ED Chargesheet arms dealer Sanjay Bhandari CC Thampi Case SSM](https://static-ai.asianetnews.com/images/01gxr4ahfhb08byvymvgxycsw9/priyanka-gandhi_363x203xt.jpg)
ദില്ലി: ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പണം പ്രിയങ്ക ഗാന്ധിക്കും കിട്ടിയെന്ന് ഇഡി. ഹരിയാനയിൽ പ്രിയങ്കയും റോബർട്ട് വദ്രയും ചേർന്ന് വാങ്ങിയ ഭൂമി പ്രവാസി വ്യവസായി സി സി തമ്പിക്ക് മറിച്ചു വിറ്റതായും ഇഡി കോടതിയിൽ നല്കിയ കുറ്റപത്രത്തിൽ പരാമർശമുണ്ട്. പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യംചെയ്തേക്കും.
റോബർട്ട് വദ്രയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധിയെ കൂടി കള്ളപ്പണം വെളുപ്പിക്കൽ കേസിൻറെ പരിധിയിലേക്ക് കൊണ്ടുവരികയാണ് ഇഡി. വദ്രയുമായി ബന്ധമുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി ഇന്ത്യയിലും വിദേശത്തും കോടികളുടെ സ്വത്തുണ്ടാക്കിയ കേസിൽ അനുബന്ധ കുറ്റപത്രമാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ നല്കിയത്. മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി, സുനിൽ ഛദ്ദ എന്നീ പ്രതികൾക്കെതിരെയായിരുന്നു കുറ്റപത്രം.
ഭണ്ഡാരിയുടെ പണം റോബര്‍ട്ട് വദ്രയും പ്രിയങ്കയും ഉപയോഗിച്ചു എന്ന് കുറ്റപത്രം പറയുന്നു. ലണ്ടനിൽ ഭണ്ഡാരി വാങ്ങിയ ഫ്ളാറ്റ് നവീകരിച്ച് ഉപയോഗിക്കുന്നത് വദ്രയാണ്. ഭണ്ഡാരി ആയുധ ഇടപാട് വഴി നേടിയ കമ്മീഷൻ സി സി തമ്പി വഴി വദ്രയ്ക്കും പ്രിയങ്കയ്ക്കും കിട്ടിയെന്നാണ് ഇഡിയുടെ ആരോപണം. ഹരിയാനയിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയ ശേഷം ഇത് വൻ തുകയ്ക്ക് തമ്പിക്ക് മറിച്ചു വിറ്റു. റോബർട്ട് വദ്രയും പ്രിയങ്കയും ഭൂമി ഇടപാടിലൂടെ പണം കൈപ്പറ്റിയെന്നും ഇഡി പറയുന്നു.
പ്രിയങ്ക പ്രതിയല്ലെന്നും അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ കോടതിയെ അറിയിച്ചതാണെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി. കേസിൽ റോബർട്ട് വദ്രയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയെയും ചോദ്യംചെയ്യാനാണ് സാധ്യത. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കങ്ങളെന്ന് കോൺഗ്രസ് പ്രതികരിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പ്രതി ചേർത്തിരുന്നു. പ്രിയങ്കയെ കള്ളപ്പണം വെളുപ്പിക്കലിൽ പ്രതിയാക്കാനാണ് നിലവിൽ ഈ കേസ് ഇഡി സജീവമാക്കുന്നതെന്ന് കോൺഗ്രസ് സംശയിക്കുന്നു.