രാജ്യസഭാ, എംഎൽസി തെരഞ്ഞെടുപ്പുകളിലെ ക്രോസ് വോട്ടിംഗ് ഭയന്ന് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു. നിയമസഭയിലെ അംഗബലം വെച്ച് നാല് സീറ്റുകൾ ഉറപ്പാണെങ്കിലും, അഞ്ചാമതൊരു സ്ഥാനാർത്ഥിയെ കൂടി വിജയിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ്  നീക്കം.  

ബംഗ്ളൂരു: രാജ്യസഭാ, എംഎൽസി തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കർണാടകയിൽ വീണ്ടും റിസോർട്ട് പൊളിറ്റിക്സ്. കോൺഗ്രസ് എംഎൽഎമാരെ ഇന്ന് വൈകിട്ട് റിസോർട്ടിലേക്ക് മാറ്റും. രാജ്യസഭാ എംഎൽസി തെരഞ്ഞെടുപ്പുകളിലെ ക്രോസ് വോട്ടിംഗ് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാ കോൺഗ്രസ് നിർബന്ധിതരായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കർണാടകത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് 6 മണിക്ക് ബിദടി വണ്ടർല റിസോർട്ടിലാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിലുള്ള യോഗം ചേരുക. കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാലയും യോഗത്തിൽ പങ്കെടുക്കും.

കർണാടകത്തിലെ ഒഴിവുള്ള 7 സീറ്റുകളിൽ അഞ്ചു സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നിശ്ചയിച്ചിട്ടുള്ളത് ബിജെപി രണ്ടും ജെഡിഎസ് ഒരു സ്ഥാനാർഥിയെയും മത്സരിപ്പിക്കുന്നുണ്ട്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ നാല് സീറ്റിൽ കോൺഗ്രസിന് ജയം ഉറപ്പാണെങ്കിലും ക്രോസ് വോട്ടിംഗ് സാധ്യത മുന്നിൽകണ്ടാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്.

എച്ച്ഡി. ദേവഗൗഡയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഉണ്ടായ അസംതൃപ്തി മുതലെടുത്ത് അഞ്ചാമതൊരു സ്ഥാനാർത്ഥിയെ കൂടി ജയിപ്പിക്കാൻ ആകുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജൂൺ 18 വരെ എംഎൽഎമാർ ഈ റിസോർട്ടിൽ തന്നെ തുടരും.