എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാത്തവർക്ക് മാസം 2,000 രൂപ വീതം നൽകുമെന്നും ഇതിൽ പ്ലസ് ടു പാസ്സായവർക്ക് 1000 രൂപ നൽകുമെന്നും പളനി സ്വാമി പറഞ്ഞു.

 ചെന്നൈ: അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നൽകുമെന്ന് അണ്ണാ ഡിഎംകെ. അണ്ണാ ഡിഎംകെ പുറത്തിറക്കിയ മൂന്നാം ഘട്ട പ്രകടന പത്രികയിലാണ് തമിഴ്നാട്ടിൽ വൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾ അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നൽകുമെന്നാണ് എഡിഎംകെയുടെ പ്രധാന വാഗ്ദാനം.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാത്തവർക്ക് മാസം 2,000 രൂപ വീതം നൽകുമെന്നും ഇതിൽ പ്ലസ് ടു പാസ്സായവർക്ക് 1,000 രൂപ നൽകുമെന്നും പളനി സ്വാമി പറഞ്ഞു. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ സർക്കാർ നൽകുന്ന 8,000 രൂപ, അണ്ണാ ഡിഎംകെ അധികാരത്തിൽ വന്നാൽ 10,000 രൂപയായി ഉയർത്തുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നെയ്ത്തുകാർക്കും പ്രത്യേക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിഎംകെ സർക്കാർ ഓരോ കുടുംബത്തിനും 5,000 രൂപ വീതം നൽകുന്ന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിനെ വെല്ലുന്ന വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്.

ധനസഹായം കൂടാതെ തൊഴിലില്ലായ്മ പരിഹരിക്കാനും വിവിധ മേഖലയിലുള്ളവർക്കും ആശ്വാസകരമായ നിരവധി വാഗ്ദാനങ്ങൾ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികൾക്ക് പുറമെ വിജയുടെ പാർട്ടിയായ ടിവികെയും വലിയ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. അതേസമയം വമ്പൻ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അത് സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പൊതുവെ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.