തീർത്ഥാടകൻ ഗുരുതരാവസ്ഥയിൽ രക്ഷിക്കാനെത്തിയ എയർ ആംബുലൻസ് ഹെലിപാഡിലെത്തും മുൻപ് തകർന്നു. ഹെലികോപ്ടറിലുണ്ടായിരുന്നത് 3 പേർ
കേദാർനാഥ്:ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കേദാർനാഥിൽ എയർ ആംബുലൻസ് തകർന്ന് അപകടം. ശനിയാഴ്ചയാണ് കേദാർനാഥിന് സമീപത്തായി ലാൻഡ് ചെയ്യാൻ ശ്രമക്കുന്നതിനിടെ എയർ ആംബുലൻസിലെ പിൻഭാഗം നിലത്ത് തട്ടി തകർന്നത്. എയർ ആംബുലൻസ് തകർന്നെങ്കിലും യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ല. പൈലറ്റും ഡോക്ടറും നഴ്സുമടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ശ്വസന സംബന്ധിയായ ബുദ്ധിമുട്ട് നേരിട്ട് ഗുരുതരാവസ്ഥയിലായി രോഗിയെ റിഷികേശിലെ എയിംസിലേക്ക് എത്തിക്കാനായാണ് എയർ ആംബുലൻസ് സഹായം തേടിയത്. എന്നാൽ കേദാർനാഥിലെ ഹെലിപാഡിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ സാങ്കേതിക തകരാർ നേരിട്ടതിനാൽ പൈലറ്റ് എയർ ആംബുലൻസ് തുറസായ സ്ഥലത്ത് ഇറക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് അപകടമുണ്ടായതെന്നുമാണ് ജില്ലാ ടൂറിസം ഓഫീസർ റാഹുൽ ചൌബേ വിശദമാക്കുന്നത്.
ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ പിൻഭാഗം നിലത്ത് തട്ടി ഇതിന് പിന്നാലെ എയർ ആംബുലൻസ് തകർന്നുവെന്നാണ് ഡിജിസിഎ വിശദമാക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ടെയിൽ മോട്ടോർ ഭാഗത്തുണ്ടായ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കേദാർനാഥിലേക്കെത്തിയ തീർത്ഥാടകരിലൊരാൾക്കാണ് ഗുരുതര ആരോഗ്യ പ്രശ്നം നേരിട്ടത്. സഞ്ജീവനി എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വളരെ വേഗത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന ഹെലികോപ്ടർ നിലത്തിടിച്ചതിന് പിന്നാലെ 360 ഡിഗ്രി കറങ്ങി നിൽക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്.


