ദില്ലിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലഖ്‌നൗവിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളിൽ പുക ഉയർന്നതായി അപായ സൂചന ലഭിച്ചതിനെ തുടർന്നാണ് ലാൻഡിംഗ് നടത്തിയത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും അധികൃതർ അറിയിച്ചു.
ലഖ്‌നൗ: ദില്ലിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളിൽ പുക ഉയർന്നതായി അപായ സൂചന ലഭിച്ചതിനെ തുടർന്നാണ്. മുൻകരുതൽ നടപടിയെന്നോണം വിമാനം അടിയന്തിരമായി ലഖ്‌നൗ വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനം പറന്നുയർന്ന് കുറച്ചു സമയത്തിനകം കാബിനിൽ പുക കണ്ടതായി പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
സാങ്കേതിക തകരാർ കണ്ടെത്താൻ എഞ്ചിനീയർമാർ വിശദമായ പരിശോധന നടത്തിവരികയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ദില്ലിയിൽ എത്തിക്കാൻ മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


