ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 

ദില്ലി: തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമം. സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയർ ഇന്ത്യ ഏക്സ്പ്രസ് ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവുണ്ടായത്. പറന്നു പൊങ്ങിയതിന് പിന്നാലെ തകരാർ കണ്ടെത്തിയതോടെ വിമാനം താഴെ ഇറക്കാനുള്ള ശ്രമം തുടർന്നു. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 8.10 നാണ് വിമാനം സേഫ് ലാന്‍ഡിംഗ് നടത്തിയത്. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കുകയും വിമാനം ഇടിച്ചിറക്കേണ്ടിവന്നാൽ അടിയന്തരസാഹചര്യം നേരിടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉടനടി ഒരുക്കി. തുടർന്ന് രാത്രി 8.10 ഓടെ വിമാനം റൺവേയിലേക്ക് സുരക്ഷിതമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞു.

ഏട്ടേകാലോടെ ലാൻഡിംഗ് പൂർത്തിയാക്കിയതായി വിമാനത്താവള അധികൃരും വ്യക്തമാക്കിയതോടെ ആശങ്കയക്ക് വിരാമമായി. വിമാനം സുരക്ഷിതമായി താഴെയിറക്കിയെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു. ലാന്ഡിംഗ് ഗിയർ ഓപ്പണായി, വിമാനം സാധാരണ പോലെ ലാന്ഡ് ചെയ്തു എന്ന് ഡിജിസിഎയെയും അറിയിച്ചു.സാങ്കേതിക തകരാർ കണ്ടത്തിയതോടെ സുരക്ഷിതമായി തിരികെ ഇറക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് എയർഇന്ത്യ അറിയിച്ചു. യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കിയതായും കമ്പനി അറിയിച്ചു. വിമാനത്താവളം സുരക്ഷിതമായി തിരിച്ചിറക്കിയ പൈലറ്റിനെയും മറ്റു ക്യാബിൻ ക്രൂ അംഗങ്ങളെയും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം