രാജ്യതലസ്ഥാനം പുകഞ്ഞുരുകുന്നു : ശ്വാസകോശ രോഗങ്ങളിൽ വലഞ്ഞ് ദില്ലിക്കാർ
ഗാസിയബാദിലും ഗുഡ്ഗാവിലും വായു ഗുണനിലവാരം അത്യാഹിത ഘട്ടമായ അഞ്ഞൂറ് കടന്നു. ശ്വാസതടസ്സം അടക്കമുള്ള രോഗങ്ങളാൽ വലഞ്ഞ് നഗരവാസികൾ.
ദില്ലി:വായു ഗുണനിലവാര സൂചിക അതിതീവ്ര അവസ്ഥയിൽ എത്തിയ ദില്ലി നഗരത്തിൽ ജാഗ്രതാ നിർദ്ദേശം തുടരുന്നു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് നാളെ പരിഗണിക്കും. നഗരത്തോട് ചേർന്നുള്ള പട്ടണമായ ഗാസിയബാദിലും ഗുഡ്ഗാവിലും വായുഗുണ നിലവാരം അത്യാഹിത ഘട്ടമായ അഞ്ഞൂറ് കടന്നു.
മലിനീകരണ തോത് ഉയർന്നതോടെ ശ്വാസതടസ്സം അടക്കമുള്ള രോഗങ്ങൾ കൊണ്ട് വലയുകയാണ് നഗരവാസികൾ. പ്രഭാതസവാരിയും രാത്രികാലങ്ങളിലെ നടത്തവും ഒഴിവാക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ ഇന്ന് കൂടി തുടരുമെന്ന് കാലാവസ്ഥ നീരീക്ഷകേന്ദ്രം അറിയിച്ചു. മലനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 4 മുതല്‍ 15 വരെ ദില്ലിയില്‍ ഒറ്റ ഇരട്ട നമ്പർ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More: 'ഗ്യാസ് ചേംബറാ'യി ദില്ലി, ഓഫീസ് സമയക്രമം മാറ്റി, സ്കൂളുകൾക്ക് ഇന്ന് മുതൽ അവധി
വായു മലീനീകരണം രൂക്ഷമായ ദില്ലിയിൽ നവംബർ ഒന്നിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നവംബർ 5 വരെ ദില്ലിയിലെ സ്കൂളുകള്‍ക്ക് അവധിയാണ്. ഈ മാസം അഞ്ച് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. ദീപാവലിയ്ക്ക് ശേഷമാണ് രാജ്യതലസ്ഥാനം ഗ്യാസ് ചേംബറിന് സമാനമായി മാറിയത്.
ഇതിനിടെ ദില്ലി തീസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസ് വാഹനം കത്തിച്ചതും നഗരപ്രദേശത്ത് വൻ തോതിൽ പുക ഉയരാൻ കാരണമാക്കിയിരുന്നു.
Read More: വായു മലിനീകരണത്തിന്‍റെ പേരില്‍ ജനങ്ങളെ പഴിക്കേണ്ടെന്ന് കെജ്‍രിവാള്‍