ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഔദ്യോഗിക ആശയവിനിമയത്തിനായി ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് വെളിപ്പെടുത്തി. സാധാരണക്കാർക്ക് അറിയാത്ത മറ്റ് ആശയവിനിമയ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ അദ്ദേഹം പറഞ്ഞു.
ദില്ലി: ഔദ്യോഗിക ആശയവിനിമയത്തിനായി ഫോണും ഇന്റർനെറ്റും ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഔദ്യോഗിക ആവശ്യങ്ങൾക്കായി സാധാരണക്കാർക്ക് അറിയാത്ത മറ്റ് ആശയവിനിമയ മാർഗങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണുകളും ഇന്റർനെറ്റും ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ അദ്ദേഹം എങ്ങനെ ആശയവിനിമയം നടത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് ഡോവൽ ഇക്കാര്യം പറഞ്ഞത്. ഞാൻ ഫോണുകൾ ഉപയോഗിക്കുന്നില്ലെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് എനിക്കറിയില്ല. വ്യക്തിപരമായ ഉപയോഗത്തിനല്ലാതെ ഞാൻ ഇന്റർനെറ്റോ ഫോണുകളോ ഉപയോഗിക്കുന്നില്ല എന്നത് ശരിയാണ്. ചിലപ്പോൾ, വിദേശത്തുള്ള ആളുകളുമായി ബന്ധപ്പെടേണ്ടിവരുമ്പോൾ, ഞാൻ ഫോൺ ഉപയോഗിക്കാറുണ്ട്. സാധാരണക്കാർക്ക് അറിയാത്ത മറ്റ് ആശയവിനിമയ മാർഗങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ഏകദേശം 3,000 യുവ പ്രതിനിധികൾ പങ്കെടുത്ത വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിന്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു അദ്ദേഹം. അതിർത്തികളിൽ മാത്രമല്ല, സമ്പദ്‌വ്യവസ്ഥ, സാമൂഹിക വികസനം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും രാജ്യം സ്വയം ശക്തിപ്പെടുത്തണമെന്ന് ഡോവൽ പറഞ്ഞു. പ്രതികാരം എന്നത് ഒരു പോസിറ്റീവ് വാക്കല്ലായിരിക്കാം, പക്ഷേ അതിന് ശക്തിയായി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
