മസൂദ് അസർ ആഗോളഭീകരൻ: പ്രഖ്യാപനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ച് അഖിലേഷ് യാദവ്
മസൂദിനെ അറസ്റ്റ് ചെയ്യാൻ പാക്കിസ്ഥാൻ തയാറാകണമെന്നും അഖിലേഷ് യാദവ്
ദില്ലി: ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്തിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ നയതന്തജ്ഞരെ അഭിനന്ദിച്ച് അഖിലേഷ് യാദവ്. മസൂദിനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ തയാറാകണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗമാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയം തല്‍ക്കാലത്തേക്ക് മാറ്റി വെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. എന്നാല്‍, രാജ്യാന്തര തലത്തില്‍ സമ്മർദ്ദം നിമിത്തം ചൈന നിലപാട് മയപ്പെടുത്തിയിരുന്നു.
ബലം പ്രയോഗിച്ച് പ്രമേയം കൊണ്ടു വരാനുള്ള അമേരിക്കൻ ശ്രമം യു എൻ ഭീകരവാദ വിരുദ്ദ സമിതിയുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ചൈനയുടെ നിലപാട്. മസൂദ് അസറിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തലും,സ്വത്ത് കണ്ടുകെട്ടലും നിര്‍ദേശിക്കുന്ന കരട് പ്രമേയം സുരക്ഷാ സമിതി അംഗങ്ങൾക്ക് അമേരിക്ക വിതരണം ചെയ്തിരുന്നു.