Asianet News MalayalamAsianet News Malayalam

'നിങ്ങളെ വിശ്വാസമില്ല, ഇതിൽ വിഷം കലക്കിയിട്ടില്ലെന്ന് ആർക്കറിയാം'; യുപി പൊലീസ് നൽകിയ ചായ നിരസിച്ച് അഖിലേഷ് 

മനീഷ് ജഗൻ അഗർവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഡിജിപി ഹെഡ് ഓഫീസിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു.

Akhilesh Yadav refuses tea at police HQ
Author
First Published Jan 8, 2023, 4:58 PM IST

ലഖ്നൗ: ഉത്തർപ്രദേശ് പൊലീസുമായി തർക്കത്തിലേർപ്പെട്ട് എസ്പി നേതാവും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടി പ്രവർത്തകൻ മനീഷ് ജഗൻ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഖിലേഷ് യാദവ് ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനത്തെത്തി. പൊലീസുകാർ നൽകിയ ചായ കുടിയ്ക്കാൻ അഖിലേഷ് വിസ്സമ്മതിച്ചു. പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ നൽകിയ ചായയിൽ വിഷം കലർത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും അഖിലേഷ് വ്യക്തമാക്കി. 'നിങ്ങൾ നൽകിയ ചായ ഞാൻ കുടിക്കില്ല. ഒന്നുകിൽ ഞാൻ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കിൽ സ്വന്തമായി ഉണ്ടാക്കും. നിങ്ങൾ നൽകുന്ന ചായയിൽ വിഷം കലർന്നാൽ എന്ത് ചെയ്യും, എനിക്ക് നിങ്ങളെ വിശ്വാസമില്ല' -അഖിലേഷ് പറഞ്ഞു. 

അതേസമയം, മനീഷ് ജഗൻ അഗർവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഡിജിപി ഹെഡ് ഓഫീസിന്റെ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനം സന്ദർശിച്ച ശേഷം മനീഷ് അഗർവാളിനെ കാണാൻ അഖിലേഷ് യാദവ് ഗോസൈഗഞ്ച് ജില്ലാ ജയിലിലെത്തി. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ട്വിറ്ററിൽ ആക്ഷേപകരമായ പരാമർശം നടത്തിയതിനാണ് മനീഷ് ജഗൻ അഗർവാളിനെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത്.

മനീഷ് ജഗൻ അഗർവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ എസ്പി അപലപിച്ചു. സമാജ്‌വാദി പാർട്ടി പ്രവർത്തകൻ മനീഷ് ജഗൻ അഗർവാളിനെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത് അപലപനീയവും ലജ്ജാകരവുമാണ്! പോലീസ് അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് എസ്പി ട്വീറ്റ് ചെയ്തു. 
ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയാണ് മനീഷ് ജഗൻ അഗർവാൾ. രണ്ട് തവണ എംഎൽഎയും മൂന്ന് തവണ പാർലമെന്റ് അംഗവുമായിട്ടുള്ള ജഗന്നാഥ് പ്രസാദ് അഗർവാളിന്റെ കുടുംബാംഗമാണ് താനെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത് ജഗന്നാഥ് പ്രസാദ് രാജ്യസഭാംഗമായിരുന്നു. 

Follow Us:
Download App:
  • android
  • ios