പശ്ചിമ ബംഗാളിൽ നിന്ന് മുംബൈയിലെത്തിയ ട്രെയിനിൽ ജീവനക്കാർ വൃത്തിയാക്കാൻ കയറിയപ്പോഴാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്

മുംബൈ: കൊൽക്കത്തയിൽ നിന്നും ഇന്ന് രാവിലെ 7.30 ന് കുർള റെയിൽവെ സ്റ്റേഷനിലെത്തിയ ഷാലിമാർ എക്‌സ്പ്രസിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. യാത്രക്കാർ പോയ ശേഷം ജീവനക്കാർ വൃത്തിയാക്കാൻ കയറിയപ്പോഴാണ് ട്രയിനിലെ കോച്ചിനകത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

സ്ഫോടകവസ്തുക്കൾ വയറുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ ഡിറ്റൊണേറ്റർ ഇല്ലായിരുന്നു. എന്നാൽ തീപിടിച്ചിരുന്നെങ്കിൽ ഇത് പൊട്ടിത്തെറിച്ചേനെയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ട്രെയിനിലെ ഒരു കോച്ചിനടിയിൽ ബോക്സിനകത്ത് അടച്ചുവെച്ച നിലയിലായിരുന്നു ബോംബ്. "നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ബിജെപിക്ക് കാണിച്ചുകൊടുക്കണം" എന്നെഴുതിയ കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഭീതി ഉയർന്നതോടെ റെയിൽവെ സ്റ്റേഷനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.