ഡിഎംകെയെ വിമർശിച്ചും വിജയ്‍യെ പ്രകീർത്തിച്ചും സഖ്യകക്ഷികൾ. ഇടതുപാർട്ടികളെ ഡിഎംകെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ തുറന്നടിച്ചു. വിജയ് വലിയ ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു.

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെണ്ണലിന് മുൻപ് ഡിഎംകെയെ വിമർശിച്ചും വിജയ്‍യെ പ്രകീർത്തിച്ചും സഖ്യകക്ഷികൾ. ഇടതുപാർട്ടികളെ ഡിഎംകെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ തുറന്നടിച്ചു. വിജയ് വലിയ ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു. സർപ്രൈസ് ഫലം ഉണ്ടാകാമെന്നായിരുന്നു വൈക്കോയുടെ പ്രതികരണം.

തമിഴകത്ത് എക്സിറ്റ് പോളുകളുയർത്തിയ ഉദ്വേഗത്തിന് പിന്നാലെ സ്വരം മാറ്റുകയാണ് ഡിഎംകെ സഖ്യ നേതാക്കൾ. ഇടതുപാർട്ടികളുടെ സീറ്റെണ്ണം വെട്ടിക്കുറച്ചതും തൊഴിലാളി വിരുദ്ധ സമീപനങ്ങൾ സ്വീകരിച്ചതും ചൂണ്ടിക്കാട്ടി ഡിഎംകെയെ കടന്നാക്രമിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ വിജയ് ഫാക്ടറുണ്ടെന്ന പരോക്ഷ സൂചനയും നൽകി. അധികാരത്തിൽ പങ്കുചോദിച്ച് ഡിഎംകെയെ പ്രകോപിപ്പിച്ച കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ മാണിക്കം ടാഗോർ എംപി വിജയ്ക്ക് അനുകൂലമായി പല ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിലാണ്.

അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയായേക്കാമെന്ന നിഗമനത്തിലാണ് എംഡിഎംകെ നേതാവ് വൈക്കോ. തമിഴ്നാട് തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കാം. ജനങ്ങൾ അങ്ങനെ ചിന്തിക്കുന്നുണ്ട്. ടിവികെ ജയിക്കുമെന്ന് പറയുന്ന സർവേയുണ്ട്. എല്ലാവരും ആകാംക്ഷയിലാണെന്നായിരുന്നു വൈക്കോയുടെ പ്രതികരണം. ഡിഎംകെ സഖ്യത്തിലാണ് വൈക്കോ.

വിജയ്‍യിലേക്ക് ദളിത് വോട്ടുകൾ ഒഴുകുമെന്ന് ഭയക്കുന്ന വിസികെ അധ്യക്ഷൻ തിരുമാവളവൻ പല മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർ സജീവമായിരുന്നില്ലെന്ന് തുറന്നുസമ്മതിച്ചതും ശ്രദ്ധേയമായി. അതേസമയം ഡിഎംകെ സഖ്യം വേണമെന്ന് വാദിച്ചിരുന്ന പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈ, മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മെയ് നാലിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കണമെന്നും ഡിഎംകെ അക്രമത്തിന് സാധ്യതയുണ്ടെന്നും കാണിച്ച് ടിവികെ നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News