അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യം അപ്പോൾ അഞ്ച് ട്രില്ല്യൺ ഡോളറിൻറെ സാമ്പത്തിക ശക്തിയായിരിക്കുമെന്നും അമിത് ഷാ.
ദില്ലി: പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂര്‍വ്വം തീരുമാനങ്ങളെടുത്തെന്ന് അമിത് ഷാ പറഞ്ഞു. അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യം അപ്പോൾ അഞ്ച് ട്രില്ല്യൺ ഡോളറിൻറെ സാമ്പത്തിക ശക്തിയായിരിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഷിംലയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
"കോണ്‍ഗ്രസും കൂട്ടരും ചേര്‍ന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്. പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ, മുസ്ലീംകളുടെ പൗരത്വം എടുത്തുകളയുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നിയമത്തിലെ ഏതെങ്കിലും വരിയില്‍ അങ്ങനെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോ. അത് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ബാബയെ വെല്ലുവിളിക്കുകയാണ്."- അമിത് ഷാ പറഞ്ഞു.
യുപിഎ സഖ്യം പത്തുവര്‍ഷം രാജ്യം ഭരിച്ചു. അന്നൊക്കെ പാകിസ്ഥാന്‍ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി നമ്മുടെ സൈനികരെ വകവരുത്തി. അന്നത്തെ പ്രധാനമന്ത്രിയാവട്ടെ അതിനെതിരെ ശബ്ദമൊന്നും ഉയര്‍ത്തിയതുപോലുമില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
