കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം, അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റങ്ങൾ പഠിക്കാൻ ഉന്നതതല സമിതി നേരിട്ട് സന്ദർശനം നടത്തും. നിയമവിരുദ്ധ കുടിയേറ്റം ഉൾപ്പെടെയുള്ള കാരണങ്ങൾ പരിശോധിച്ച് സമിതി പരിഹാര നടപടികൾ ശുപാർശ ചെയ്യും
ദില്ലി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ അനുപാതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി പ്രദേശങ്ങളും സമീപ ജില്ലകളും സമിതി അംഗങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നാണ് നിർദേശം. രാജ്യത്തുടനീളം നിയമവിരുദ്ധ കുടിയേറ്റം കാരണം ഉണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനുമായി മേയ് മാസത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്. വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിലും സാമൂഹിക വിഭാഗങ്ങൾക്കിടയിലും ഉണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് സമിതി ശാസ്ത്രീയമായ പഠനം നടത്തും. അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹിക - പരിസ്ഥിതി ഘടകങ്ങൾ എന്നിവ ജനസംഖ്യാ മാറ്റത്തിന് കാരണമാകുന്നുണ്ടോ എന്നും പാനൽ പരിശോധിക്കും. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടായിരിക്കും പാനലിന്റെ പ്രവർത്തനമെന്ന് അമിത് ഷാ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

