വനിതാ സംവരണം 2024 ൽ നടപ്പാക്കില്ല, ഒബിസികൾക്ക് മാന്യമായ പരിഗണന നൽകിയിട്ടുണ്ട്: അമിത് ഷാ
ബിൽ നടപ്പാക്കാൻ മണ്ഡല പുനർനിർണ്ണയവും, സെൻസസും പൂർത്തിയാക്കുക തന്നെ വേണം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാകും സെൻസസും, മണ്ഡല പുനർനിർണ്ണയ നടപടികളും ഉണ്ടാവുകയെന്ന് അമിത് ഷാ വ്യക്തമാക്കി

ദില്ലി: വനിതാ സംവരണ ബിൽ 2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ ശാക്തീകരണമെന്നത് ചില പാർട്ടികൾക്ക് രാഷ്ട്രീയ അജണ്ട മാത്രമായിരുന്നു. ബിജെപി പുലർത്തുന്ന മൂല്യത്തിന്റെ തെളിവാണ് ബില്ലെന്നും അദ്ദേഹം ഇന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
വനിതാ ശാക്തീകരണം കോൺഗ്രസിന്റെ അജണ്ടയിലില്ലാത്ത പരിപാടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണം. ഈ ബില്ല് കാലത്തിന്റെ ആവശ്യമാണ്. ഇതിനെ രാഷ്ട്രീയ വിഷയമാക്കി ചുരുക്കരുത്. ബില്ലിന്റെ ക്രഡിറ്റ് എടുത്തോളൂവെന്ന് കോൺഗ്രസിനോട് പറഞ്ഞ അദ്ദേഹം ബില്ല് പാസാക്കാൻ പിന്തുണച്ചാൽ മതിയെന്നും വ്യക്തമാക്കി.
ബിൽ നടപ്പാക്കാൻ മണ്ഡല പുനർനിർണ്ണയവും, സെൻസസും പൂർത്തിയാക്കുക തന്നെ വേണം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാകും സെൻസസും, മണ്ഡല പുനർനിർണ്ണയ നടപടികളും ഉണ്ടാവുകയെന്ന് അമിത് ഷാ വ്യക്തമാക്കി. അതിനാൽ തന്നെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിൽ നടപ്പാക്കില്ലെന്ന് ഉറപ്പായി. ഇത് പിന്നാക്ക വിഭാഗങ്ങളുടെ കൂടി സർക്കാരാണെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി ഒബിസികൾക്ക് മാന്യമായ പരിഗണന നൽകിയിട്ടുണ്ട്. ഒബിസി പ്രധാനമന്ത്രിയെ രാജ്യത്തിന് നൽകിയ പാർട്ടിയാണ് ബിജെപിയെന്നും അമിത് ഷാ പറഞ്ഞു.
Kerala Bumper Lottery Result | Thiruvonam Bumper | Asianet News | Asianet News Live