ജമ്മുകശ്മീര്‍ സംവരണ ബില്ല് ഇന്ന് ലോക്സഭയില്‍; രാഷ്ട്രപതിഭരണം നീട്ടുന്ന കാര്യവും ചര്‍ച്ചയാകും
ജമ്മുകശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേഗദതിയുള്‍പ്പെട്ടതാണ് ഇന്ന് അവതരിപ്പിക്കുന്ന സംവരണ ബില്ല്.
ദില്ലി: ജമ്മുകശ്മീർ സംവരണ ബില്ല് ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിന് അംഗീകാരം തേടിയുളള പ്രമേയവും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും.
ജമ്മുകശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേഗദതിയുള്‍പ്പെട്ടതാണ് ഇന്ന് അവതരിപ്പിക്കുന്ന സംവരണ ബില്ല്. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുള്ളത്. ഫെബ്രുവരി 28ന് ബില്ല് ലോക്സഭ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിന് അനുവാദവും നല്‍കിയിരുന്നു.
ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള തീരുമാനത്തെ സഭയില്‍ പ്രതിപക്ഷം ശക്തമായി എതിർത്തേക്കും. ജമ്മുകശ്മീരിൽ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാര്‍ട്ടികളുടെ ആവശ്യം. ആധാർ നിയമഭേദഗതി ബില്ലിലും ഇന്ന് ലോക്സഭയിൽ ചർച്ച നടന്നേക്കും.