ആന്ധ്രയിൽ രണ്ട് ദിവസത്തിനിടെ മദ്യവിലയിൽ 75 ശതമാനം വർധന; ചെന്നൈയിൽ മദ്യശാലകൾ തുറക്കില്ല
രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന ചെന്നൈയിൽ മദ്യവിൽപ്പന ശാലകൾ തുറക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു
ചെന്നൈ: ആന്ധ്രപ്രദേശിൽ മദ്യത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 50 ശതമാനം വില വർധനവാണ് ഇന്ന് പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 75 ശതമാനം വില വർധനവാണ് മദ്യത്തിന് ഉണ്ടായിരിക്കുന്നത്.
രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന ചെന്നൈയിൽ മദ്യവിൽപ്പന ശാലകൾ തുറക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ചെന്നൈയിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
വിഷയത്തിൽ പ്രതിപക്ഷം അതിശക്തമായ എതിർപ്പാണ് ഉന്നയിച്ചത്. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസും എതിർപ്പുന്നയിച്ചിരുന്നു. മദ്യശാലകൾ തുറന്ന് കഴിഞ്ഞാൽ, ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിന് ശേഷമേ തീരുമാനം തെറ്റായിരുന്നുവെന്ന് സർക്കാർ തിരിച്ചറിയൂ എന്നായിരുന്നു കമൽ ഹാസന്റെ വിമർശനം. സർക്കാർ അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.