സംഭവത്തിന്റെ കാരണം നിഗൂഢമായി തുടരുകയാണെന്നും മന്ത്രി കൃഷ്ണ ശ്രീനിവാസ് പറഞ്ഞു
അമരാവതി: ആന്ധ്ര പ്രദേശിൽ ആളുകൾ കൂട്ടത്തോടെ തളർന്നു വീണ സംഭവത്തിന്റെ കാരണം വ്യക്തമായില്ല. ഇതുവരെ ചികിത്സ തേടിയ 300ലേറെ പേരിൽ ഒരാൾ മരിച്ചു. 170 പേർ ആശുപത്രി വിട്ടെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു മേഖലയിൽ ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചതാണ് തളർച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ജലത്തിന്റെ പരിശോധനയിൽ നിന്ന് ഇതല്ല കാരണമെന്ന് വ്യക്തമായതായി ആരോഗ്യവകുപ്പ് മന്ത്രിയും ഏലൂരുവിന്റെ നിയമസഭാ പ്രതിനിധിയുമായ ഉപ മുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് പറഞ്ഞു.
സംഭവത്തിന്റെ കാരണം നിഗൂഢമായി തുടരുകയാണെന്നും മന്ത്രി കൃഷ്ണ ശ്രീനിവാസ് പറഞ്ഞു. ദില്ലി എയിംസ് അധികൃതരുമായി ഡോക്ടർമാർ ചർച്ച നടത്തി. ചികിത്സ തേടിയ എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ചികിത്സ തേടിയവരിൽ 46 പേർ കുട്ടികളും 70 പേർ സ്ത്രീകളുമാണ്.
ഞായറാഴ്ച വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 45കാരനാണ് മരിച്ചത്. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തന്നെ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷണർ കതമനേനി ഭാസ്കർ പറഞ്ഞു.
വീടുകൾ തോറും സന്ദർശിച്ച് ആരോഗ്യവകുപ്പ് സർവേ എടുക്കുന്നുണ്ട്. ഏലൂരു മേഖലയിലേക്ക് പ്രത്യേക വൈദ്യ സംഘത്തെ അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് ഏലൂര്‍ മേഖലയിലെത്തി രോഗികളെ കാണും.
