Asianet News MalayalamAsianet News Malayalam

'പട്ടിണി കിടന്ന് മരിച്ച മീര ദത്ത, ഇനി ഉണ്ടാകരുത്'; അവകാശങ്ങൾ നേടാൻ മഹാധർണ്ണയ്ക്കൊരുങ്ങി അങ്കണവാടി പ്രവർത്തകർ

സർക്കാരിനു കീഴിൽ ജോലി ചെയ്യുന്നവരാണെങ്കിലും സർക്കാരുദ്യോഗസ്ഥരല്ല പക്ഷെ അത്ര തന്നെയോ അതിലധികമോ ചുമതലകളുണ്ട് രാജ്യത്തെ  അങ്കണവാടി പ്രവർത്തകർക്ക്. തൊഴിലാളികളായി പോലും പരിഗണന നൽകുന്നില്ല. വേതനമല്ല പകരം ഓണറേറിയമാണ് പ്രതിഫലം

Anganwadi workers plan for maha dharna
Author
New Delhi, First Published Jul 3, 2022, 7:00 PM IST

ദില്ലിയിൽ നടന്ന ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കൻവാടി വർക്കേഴ് ആൻഡ് ഹെൽപേഴ്സിന്‍റെ കൺവെൻഷൻ വേദിയുടെ പേര് മീര ദത്ത നഗർ എന്നായിരുന്നു. വർഷങ്ങളോളം കൽക്കത്തയിലെ അങ്കണവാടിയിൽ പ്രവർത്തിച്ച ശേഷം ഒടുവിൽ വിരമിച്ചപ്പോൾ ഒരാനുകൂല്യവും ലഭിക്കാതെ പട്ടിണി കിടന്ന് മരിച്ച അങ്കണവാടി പ്രവർത്തകയാണ് മീര ദത്ത. അതേ വേദിയിൽ വച്ച് ആയിരകണക്കിന് അങ്കണവാടി പ്രവർത്തകർ സ്വയം തൊഴിലാളികളെന്ന് പ്രഖ്യാപിച്ചു. മിനിമം വേതനത്തിനും ആനുകൂല്യങ്ങൾക്കും അവകാശമുള്ള തൊഴിലാളികൾ ആണെന്ന് ഏറ്റു പറഞ്ഞു.

സർക്കാരിനു കീഴിൽ ജോലി ചെയ്യുന്നവരാണെങ്കിലും സർക്കാരുദ്യോഗസ്ഥരല്ല പക്ഷെ അത്ര തന്നെയോ അതിലധികമോ ചുമതലകളുണ്ട് രാജ്യത്തെ  അങ്കണവാടി പ്രവർത്തകർക്ക്. തൊഴിലാളികളായി പോലും പരിഗണന നൽകുന്നില്ല. വേതനമല്ല പകരം ഓണറേറിയമാണ് പ്രതിഫലം. നവജാത ശിശുക്കൾക്കും അമ്മമാർക്കും, കുട്ടികൾക്കും പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നതിനും, അവരുടെ ആരോഗ്യ സംരക്ഷണത്തിനും, കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിലുമെല്ലാം രാജ്യം പൂർണമായി ആശ്രയിക്കുന്നവരാണ് ഇവിടുത്തെ അങ്കണവാടി പ്രവർത്തകർ. ഇങ്ങനെ കുടുംബാരോഗ്യ സംവിധാനങ്ങളുടെ നെടുംതൂണായി നിൽക്കുന്ന അങ്കണവാടി പ്രവർത്തകർ നേരിടുന്നത് പച്ചയായ തൊഴിൽ ചൂഷണമാണ്. ഇതിനെതിരായി ഒരു വർഷത്തിലേറെയായി അവർ സമരം ചെയ്യുകയാണ്.

കൗതുകമായി പുന്നയൂര്‍ക്കുളത്തെ സ്മാര്‍ട്ട് അങ്കണവാടികള്‍; ഉദ്ഘാടനത്തിനൊരുങ്ങി കുമാരന്‍ പടി അങ്കണവാടി

അടിസ്ഥാന തൊഴിൽ അവകാശങ്ങൾക്ക് വേണ്ടിയാണ് സമരം. തിങ്കൾ മുതൽ ശനി വരെയുള്ള ജോലിക്കുപുറമെ സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട കടലാസ് പണികളുടെയും സർവ്വേകളുടെയും ഉത്തരവാദിത്തങ്ങളും. പക്ഷെ എല്ലാത്തിനും കൂടിയുള്ള പ്രതിഫലം വെറും പന്ത്രണ്ടായിരം രൂപ. അവധികളോ, പ്രോവിഡൻറ് ഫണ്ട്, ഗ്രാറ്റ്വിറ്റി,  ഇൻഷുറൻസ് തുടങ്ങിയ ആനുകബല്യങ്ങളോ ഇല്ല. ഓണറേറിയം കൂട്ടണം/ മിനമം വേതനം ഉറപ്പാക്കണം,  ആനുകുല്യങ്ങൾ അനുവദിക്കണം എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങളുയർത്തി രാജ്യത്തങ്ങളോമിങ്ങോളമവർ സമരങ്ങൾ നടത്തി. ദില്ലിയിലും , കൊൽക്കത്തയിലും , യുപിയിലുമെല്ലാം സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പലപ്പോഴായി ജോലി നിർത്തി വെച്ച് സമരം ചെയ്തു.

പിഞ്ചുകുഞ്ഞിന്റെ പാദസരം തന്ത്രപൂർവം മോഷ്ടിച്ചു: യുവതിയെ പിന്തുടർന്ന് പിടികൂടി അങ്കണവാടി അധ്യാപികമാർ

സമരത്തിനൊപ്പം നിയമ പോരാട്ടങ്ങളും തുടരുകയായിരുന്നു. ഒടുവിൽ ഗുജറാത്ത് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍റെ ദീര്‍ഘമായ നിയമപോരാട്ടം ഈ ഏപ്രിലിൽ വിജയം കണ്ടു. സുപ്രീം കോടതി അങ്കണവാടി ടീച്ചർമാരുടെ അവകാശങ്ങൾ അംഗീകരിച്ചു. ദാഹോദ് ജില്ലയിലെ പത്ത് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിൽ അങ്കണവാടി പ്രവർത്തകർക്കും ഗ്രാറ്റ്വിറ്റിക്ക് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവിറക്കി. ഗ്രാറ്റ്വിറ്റി നിയമത്തിലെ ഒന്നാംവകുപ്പിന്റെ മൂന്നാം ഉപവകുപ്പിനുകീഴിലുള്ള ക്ലോസ് ബി പ്രകാരം എസ്റ്റാബ്ലിഷ്‌മെന്റ് എന്ന ഗണത്തിലാണ് അങ്കണവാടികൾ വരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ്  കോടതി വിധി. അതിനാല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രതിഫലം വേതനം തന്നെയാണ്. ഗുജറാത്തിലെ അങ്കണവാടികളില്‍ അര്‍ഹരായ എല്ലാജീവനക്കാര്‍ക്കും ഗ്രാറ്റ്വിറ്റി നിയമപ്രകാരമുള്ള ആനുകൂല്യം പത്തുശതമാനം വാര്‍ഷികപ്പലിശസഹിതം മൂന്നുമാസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഗുജറാത്തിലെ അങ്കണവാടി പ്രവർത്തകർക്ക് മാത്രമുള്ള വിധിയല്ലിത്. രാജ്യത്തെ ഇരുപത്തിയേഴ് ലക്ഷം വരുന്ന അങ്കണവാടി പ്രവർത്തകരുടെ ജീവിതം തിരികെ പിടിക്കാനുള്ള പിടി വള്ളിയാണ്. കോടതി വിധി ഉണ്ടെങ്കിലും സർക്കാരുകൾ ഇതുവരെ അനുകൂലമായ ഒരു ചർച്ച പോലും മുന്നോട്ട് വെച്ചിട്ടില്ല. പകരം ഐ സി ഡി എസ് പദ്ധതിക്കുള്ള നീക്കിവെയ്പ്പുകൾ ഓരോ ബജറ്റിലും ഗണ്യമായി വെട്ടിക്കുറക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കോടതി അംഗീകരിച്ച ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അങ്കണവാടി പ്രവർത്തകർ. അതിൻറെ ഭാഗമായാണ് ദില്ലിയിൽ കൺവെൻഷൻ നടന്നത് ജൂലൈ 26 മുതൽ 29 വരെ സി ഐ ടി യു വിന്‍റെ നേതൃത്വത്തിൽ ദില്ലിയിൽ അങ്കണവാടി പ്രവർത്തകരുടെ മഹാധർണ്ണ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios