സ്കൂളിൽ സിഎഎ വിരുദ്ധ നാടകം: പ്രധാനാധ്യാപികയും ഒരു കുട്ടിയുടെ അമ്മയും അറസ്റ്റിൽ
കർണാടകയിലെ ബിദറിൽ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചതിന്‍റെ പേരിൽ ഷഹീൻ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പേരിലുള്ള സ്കൂൾ അടച്ചുപൂട്ടിയിരുന്നു.
ബെംഗളുരു: പൗരത്വ നിയമഭേദഗതിക്ക് എതിരായ നാടകം അവതരിപ്പിച്ചതിന്‍റെ പേരിൽ കർണാടകത്തിലെ ബിദറിലുള്ള സ്കൂളിലെ പ്രധാനാധ്യാപികയെയുെം ഒരു വിദ്യാർത്ഥിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിദറിലെ ഷഹീൻ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്കൂളിലാണ് റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചത്. ഇതിന്‍റെ പേരിൽ സ്കൂൾ അടച്ചു പൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനെതിരെ രാജ്യദ്രോഹക്കേസ് എടുക്കുകയും ചെയ്തു. ഷഹീൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനും കേസെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തി എന്നതടക്കമുള്ള വകുപ്പുകളും ഇതിൽ ചുമത്തിയിട്ടുണ്ട്. സെക്ഷന്‍ 124എ, 504, 505(2), 153എ, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ് പ്രധാനമന്ത്രിയെ അടക്കം വിമർശിക്കുന്ന രീതിയിൽ നാടകം കളിച്ചത്. നാടകത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് യൂസഫ് റഹീം എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
സ്കൂൾ കൺട്രോൾ റൂം ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട്, എസ്ഐ അടക്കമുള്ളവരാണ് സ്കൂളിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും പോലീസ് ചോദ്യം ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, പോലീസ് നടപടിക്കെതിരെ സ്കൂൾ മാനേജ്മെന്റും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും പോലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാഹീൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ തൗസീഫ് മടിക്കേരി പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ എബിവിപി പ്രവർത്തകർ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു.
Read more at: സിഎഎക്കെതിരെ കുട്ടികളുടെ നാടകം: സ്കൂള്‍ അടച്ചുപൂട്ടി രാജ്യദ്രോഹത്തിന് കേസെടുത്തു