കൊടിയിലും പേരിലും മതം ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടേക്കും
ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന.ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീം കോടതി
ദില്ലി:കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിൽ വാദം കേൾക്കുന്നത് അടുത്ത മാസം ഇരുപതിലേക്ക് മാറ്റി സുപ്രീം കോടതി. ഹർജി ഭരണഘടന ബെഞ്ചിന് വിടണമെന്ന് ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ പറഞ്ഞു. എഴുപത്തിയഞ്ച് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പാർട്ടികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടക്കം നിർണ്ണായക സ്വാധീനം ഈ പാർട്ടികൾ വഹിച്ചതാണെെന്നും മുസ്ലീം ലീഗിനായി ഹാജരായ് മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു. ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആരോപിച്ചു,ശിവസേന, അകാലിദൾ അടക്കം മതപേരുകൾ ഉപയോഗിക്കുന്ന പാർട്ടികളെയും ഉൾപ്പെടുത്തണമെന്ന് ദവേ ആവശ്യപ്പെട്ടു. ആരെയും ലക്ഷ്യം വച്ചുള്ള ഹർജിയല്ലെന്ന് ഹർജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയ്ക്കായി ഹാജരായ ബി ജെ പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ പറഞ്ഞു. ഹർജിക്കെതിരെ മുസ്ലീം ലീഗ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു
കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചിട്ടുണ്ട്. ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും മതഭ്രാന്തനായ ഇദ്ദേഹം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണെന്നും ലീഗ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.