ഏപ്രിൽ 23,24 ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ മുസിരിസ് ഏഴാം പതിപ്പ്
ഒപ്പന, തെയ്യം, കോൽക്കളി, തിരുവാതിര, മാർഗംകളി തുടങ്ങിയ കേരളക്കരയുടെ തനത് കലാനൃത്ത രൂപങ്ങളും അവതരിപ്പിക്കപ്പെടും.
ദില്ലി: ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ മലയാളി കൂട്ടായ്മയായ 'സ്‌മൃതി' വർഷങ്ങളായി നടത്തി വരുന്ന 'മുസിരിസിന്‍റെ' ഏഴാം പതിപ്പ് നാളെയും മറ്റന്നാളുമായി (ഏപ്രിൽ 23,24) സർവ്വകലാശാല ക്യാമ്പസ്സിൽ വെച്ച് നടക്കും. ദില്ലിയിലെ ഏറ്റവും വലിയ കേരള ക്യാമ്പസ് ഫെസ്റ്റിവലായ മുസിരിസ് ഒരു ദശാബ്ദക്കാലമായി കേരളക്കരയുടെ സാംസ്കാരിക ചാതുര്യവും സാഹോദര്യ മനോഭാവവും ജാമിയയിലെ വിദ്യാർത്ഥി സമൂഹത്തിനിടയിൽ പകർന്നു നൽകുന്നു.
ഫുഡ് എക്സ്പോ, ഫിലിം സ്‌ക്രീനിംഗ്, പാനൽ ഡിസ്കഷൻ, ഫോട്ടോ എക്സിബിഷൻ തുടങ്ങി വ്യത്യസ്ത തരം കലാപരിപാടികൾ ഉൾകൊള്ളുന്നതാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മുസിരിസ്. 'സെലബ്രേറ്റിംഗ് ഹാര്‍മണി, ചേസിംഗ് റെസിലിയന്‍സ് ( Celebrating Harmony, Chasing Resilience) എന്ന ടാഗ് ലൈനിലാണ് മുസിരിസ് ‘24 തുടക്കം കുറിക്കുന്നത്. വിദ്വേഷം നിറയുന്ന ലോകത്ത് സാഹോദര്യത്തെ ആശ്ലേഷിക്കുവാനും വിവേചനങ്ങൾക്കെതിരെ പ്രതികരിക്കുവാൻ കലയെ കൂട്ടുപിടിക്കുകയെന്ന മഹത്തായ ആശയം മുന്നോട്ടു വെക്കുകയുമാണ് മുസിരിസ് എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
മുസിരിസിന്‍റെ അവസാന ദിനം ഒപ്പന, തെയ്യം, കോൽക്കളി, തിരുവാതിര, മാർഗംകളി തുടങ്ങിയ കേരളക്കരയുടെ തനത് കലാനൃത്ത രൂപങ്ങളും അവതരിപ്പിക്കപ്പെടും. വിദ്യാർത്ഥികള്‍ പങ്കെടുക്കുന്ന ‘ഘോഷയാത്ര‘യും മുസിരിസിന്‍റെ ഭാഗമായുണ്ടാകും. ദില്ലിയിലെ കളരിപ്പയറ്റ് സംഘം 'സത്വം കളരി' എന്ന പെർഫോമൻസും ഉണ്ടായിരിക്കും. കേരളത്തിന്‍റെ രുചികളെ പരിചയപ്പെടുത്തുന്ന ‘ഫുഡ് സ്റ്റാളുകൾ’ ജാമിയയിലെ എം എ അൻസാരി ലോണുകളിൽ രണ്ട് ദിവവും സജീവമായിരിക്കും.
ഏഷ്യയിൽ തന്നെ പ്രശസ്തിയാർജിച്ച ജാമിയയിലെ എജെകെ, എംസിആര്‍സി ഡിപ്പാർട്മെന്‍റുമായി സഹകരിച്ചുകൊണ്ട് മുസിരിസിന്‍റെ ഭാഗമായി ഫിലിം സ്‌ക്രീനിംഗ് ഉണ്ടായിരിക്കും. “Discoursing Kerala Model- Dialogues and portraits” എന്ന വിഷയത്തില്‍ പ്രമുഖ അക്കാദമീഷ്യൻസും മാധ്യമ പ്രവർത്തകരും ഗവണ്മെന്‍റ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സംവാദവും നടക്കും. എം എഫ് ഹുസൈൻ ആർട്ട് ഗാലറിയിൽ വെച്ച് ആഘോഷങ്ങൾ, മതപരമായ ആചാരങ്ങൾ, നാടൻ ഉത്സവങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കായിക ഇനങ്ങൾ, ലോകകപ്പ്' തുടങ്ങിയ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിന്‍റെ സാംസ്കാരിക കായിക നേട്ടങ്ങള്‍ വിളിച്ചോതുന്ന ഫോട്ടോ എക്സിബിഷന്‍ ഉണ്ടായിരിക്കും.
ഇന്ന് ലോക ഭൗമദിനം; പുനരുപയോഗിച്ചാലും ഭൂമിയില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക്