കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അരവിന്ദ് കെജ്രിവാള്‍.ജനം ആരോട് പരാതി പറയുമെന്നും ദില്ലി മുഖ്യമന്ത്രി
ദില്ലി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിനുമെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോൾ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വൃത്തികെട്ട കളി നടത്തുകയാണ്.ജനം ആരോട് പരാതി പറയുമെന്നും കെജ് രിവാൾ ചോദിച്ചു. മദ്യനയക്കേസില്‍ ഒന്നാം പ്രതിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പം ഗുജറാത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോവുകയാണെന്ന് അദ്ദേഹം അറിയിച്ചു.ആം ആദ്മി പാർട്ടി ഗുജറാത്തിൻ്റെ മുഖം മാറ്റും..ദില്ലി മോഡൽ ഗുജറാത്തിലും നടപ്പാക്കും.കേന്ദ്ര സർക്കാരിൻ്റെ വിരട്ടലിന് വഴങ്ങില്ലെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചു.
ദില്ലി മദ്യ നയക്കേസ് ; അന്വേഷണം കടുപ്പിക്കുന്നു, സിബിഐക്കു പുറമേ കോർപ്പറേറ്റ് കാര്യ മന്ത്രാലയവും രംഗത്ത്
ദില്ലി മദ്യ നയക്കേസില്‍ അഞ്ചാം പ്രതിയും മലയാളിയുമായ വിജയ് നായർക്കേതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയവും അന്വേഷണം തുടങ്ങി .വിജയ് നായർക്ക് നേരിട്ട് ബന്ധമുള്ള കമ്പനികളെയും നടത്തിയ ഇടപാടുകളേയും കുറിച്ചാണ് അന്വേഷണം .ഇവൻ്റ് മാനേജ്മെൻ്റ്, കോമഡി ഷോ സംഘാടനം, ഓൺലൈൻ ഗെയിമിംഗ്, ബെറ്റിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ആണ് അന്വേഷണ പരിധിയിൽ ഉള്ളത് .ആം ആദ്മി പാർട്ടിയുടെ പ്രചരണത്തിനായി പരിപാടികൾ സംഘടിപ്പിച്ചു സജീവമായി പ്രവർത്തിച്ചയാളാണ് വിജയ് നായർ.
എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
