'കാട്ടിനുള്ളിലാണ് ഹെലിക്കോപ്ടർ വീണതെന്നും ശബ്ദം കേട്ട് എത്തിയപ്പോൾ കണ്ടത് ഹെലിക്കോപ്ടർ കത്തുന്നതാണെന്നും രവി ഏഷ്യാനെറ്റ് നൂസിനോട് പറഞ്ഞു.   

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat) സംഘവും സഞ്ചരിച്ച ഹെലികോപ്ടർ (Helicopter) അപകടത്തിൽപ്പെട്ട സമയത്ത് വലിയ ശബ്ദം കേട്ടെന്ന് പ്രദേശവാസിയും മലയാളിയുമായ രവി. കാട്ടിനുള്ളിലാണ് ഹെലിക്കോപ്ടർ വീണതെന്നും ശബ്ദം കേട്ട് എത്തിയപ്പോൾ കണ്ടത് ഹെലിക്കോപ്ടർ കത്തുന്നതാണെന്നും രവി ഏഷ്യാനെറ്റ് നൂസിനോട് പറഞ്ഞു.

''പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ മോശമായിരുന്നു. അപകടം നടന്ന സമയത്ത് കനത്ത മഞ്ഞുണ്ടായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് അപകടമുണ്ടായത്. നിലവിൽ ഹെലിക്കോപ്ടർ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയർഫോഴ്സും എത്തി. 11 പേരുടെ മൃതദേഹങ്ങൾ ആദ്യ ഘട്ടത്തിൽ പുറത്തെടുത്തു''. രണ്ട് പേരെ ജീവനോടെയാണ് പുറത്തെടുതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ഹെലിക്കോപ്ടർ സ്ഥിരമായി പോകുന്ന റൂട്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Army Helicopter crash : ജന. ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരം, മരണം 11 ആയി

YouTube video player

രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അവരുടെ നിലയും അതീവഗുരുതരമാണെന്നാണ് വിവരം. കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. അൽപസമയം മുമ്പ് അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.