''അഞ്ച് വിമർശകരെ തെരഞ്ഞെടുത്ത് പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സംവാദത്തിന് തയ്യാറാകൂ''; മോദിയോട് ചിദംബരം
എന്നാല്‍ പ്രധാനമന്ത്രി തന്റെ വിമര്‍ശകരോട് സംസാരിക്കാൻ തയ്യാറാകുന്നില്ല. അവർക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ അഞ്ച് വിമര്‍ശകരെ തിരഞ്ഞെടുത്ത് അവര്‍ക്കൊപ്പം ഒരു ചോദ്യോത്തര പരിപാടി നടത്തേണ്ടതാവശ്യമാണ്.
ദില്ലി: തെരഞ്ഞെടുത്ത അഞ്ച് വിമർശകരുമായി പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മോദി സംവാദത്തിൽ ഏർപ്പെടണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചയ്ക്ക് മോദി തയ്യാറാകുന്നില്ലെന്നും ചിദംബരം വിമർശനമുന്നയിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ അകലാൻ സംവാദം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''പ്രധാനമന്ത്രി പറയുന്നത് പൗരത്വ നിയമ ഭേദഗതി പൗരത്വം നല്‍കുന്നതിന് വേണ്ടിയുളളതാണെന്നാണ്. എന്നാല്‍ നമ്മളില്‍ പലരും വിശ്വസിക്കുന്നത് പൗരത്വ നിയമ ഭേദഗതി പൗരത്വം നഷ്ടപ്പെടുത്തുമെന്നാണ്. വലിയ വേദികളില്‍ നിന്നുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. കാണികളെ നിശബ്ദരാക്കുന്നതിന് വേണ്ടിയും അവരില്‍ നിന്ന് ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണിതെന്ന് കരുതുന്നു. മാധ്യമങ്ങള്‍ വഴിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ചോദ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ പ്രധാനമന്ത്രി തന്റെ വിമര്‍ശകരോട് സംസാരിക്കാൻ തയ്യാറാകുന്നില്ല. അവർക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ അഞ്ച് വിമര്‍ശകരെ തിരഞ്ഞെടുത്ത് അവര്‍ക്കൊപ്പം ഒരു ചോദ്യോത്തര പരിപാടി നടത്തേണ്ടതാവശ്യമാണ്. ആ സംവാദം ജനങ്ങള്‍ക്ക് കേള്‍ക്കാനുള്ള അവസരം കൂടി ഉണ്ടാക്കണം. അതുവഴി അവര്‍ക്ക് പൗരത്വ നിയമ ഭേദഗതി വിഷയത്തെക്കുറിച്ച് കൃത്യമായ ഒരു രൂപം ലഭിക്കും. ഈ നിര്‍ദേശത്തോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്''. ചിദംബരം ട്വീറ്റ് ചെയ്തു.