ബന്ധുക്കളില്ലാതെ എത്തിയ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ക്ക് അന്തിമ കര്‍മ്മങ്ങള്‍ ചെയ്തതത് ശ്മശാന സൂക്ഷിപ്പുകാരായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ചിതാഭസ്മം കലശങ്ങളിലാക്കി സൂക്ഷിച്ച് വച്ചത്

ബന്ധുക്കള്‍ തേടിയെത്താതെ ആഗ്രയിലെ(Agra) ശ്മശാനങ്ങളിലെ ചിതാഭസ്മക്കുടങ്ങള്‍ (unclaimed ashes of covid victims). കൊറോണ വൈറസ് (Covid 19) ബാധിച്ച് മരിച്ച 53 പേരുടെ ചിതാഭസ്മമാണ് ബന്ധുക്കളെ കാത്ത് സൂക്ഷിച്ച് വച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരെ ഒരുമിച്ച് സംസ്കരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. കൊവിഡ് രൂക്ഷമായ സമയത്ത് രോഗബാധ ഭയന്ന് നിരവധിപ്പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പം ബന്ധുക്കള്‍ ആരും എത്തിയിരുന്നില്ലെന്നാണ് ആഗ്രയിലെ താജ്ഗഞ്ചിലെ ശ്മശാന (crematorium) സൂക്ഷിപ്പുകാരന്‍ പറയുന്നത്.

ബന്ധുക്കളില്ലാതെ എത്തിയ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ക്ക് അന്തിമ കര്‍മ്മങ്ങള്‍ ചെയ്തതത് ശ്മശാന സൂക്ഷിപ്പുകാരായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ചിതാഭസ്മം കലശങ്ങളിലാക്കി സൂക്ഷിച്ച് വച്ചത്. ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യാന്‍ ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നും ശ്മശാന സൂക്ഷിപ്പുകാര്‍ പറയുന്നു. സംസ്കരിച്ച് ആറ് മാസം പിന്നിട്ട ശേഷവും ഇത്തരത്തില്‍ അവകാശികളില്ലാതെ ശേഷിക്കുന്ന 53 ചിതാഭസ്മങ്ങളാണ് താജ്ഗഞ്ചിലെ വൈദ്യുത ശ്മശാനത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

സംസ്കരിക്കുന്ന സമയത്ത് നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടും ചിതാഭസ്മ ശേഖരിക്കാന്‍ ആരും എത്തുന്നില്ലെന്നാണ് ശ്മശാന സൂക്ഷിപ്പുകാരുടെ പരാതി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് 1349 പേരെയാണ് ഇവിടെ സംസ്കരിച്ചത്. മൂന്ന് വര്‍ഷം വരം ചിതാഭസ്മം സൂക്ഷിച്ച് വച്ച ശേഷം അവകാശികള്‍ എത്തിയില്ലെങ്കില്‍ ഇവ ഗംഗയിലൊഴുക്കുമെന്നാണ് താജ്ഗഞ്ച് ശ്മശാന സൂക്ഷിപ്പുകാര്‍ പറയുന്നത്. 1998ലാണ് ഈ നടപടി തുടങ്ങിയത്. 23 വര്‍ഷത്തില്‍ 12000 ചിതാഭസ്മമാണ് ഇത്തരത്തില്‍ ശ്മശാന സൂക്ഷിപ്പുകാര്‍ നിമഞ്ജനം ചെയ്തിട്ടുള്ളത്.